കൊച്ചി: പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് ഈ മാസം 31ന് അവസാനിക്കും. പ്രളയ സെസ് ഇനത്തിൽ 1,700 കോടി രൂപയിലധികമാണ് സംസ്ഥാന സർക്കാർ ഇതുവരെ പിരിച്ചത്.
ഓഗസ്റ്റ് ഒന്നിന് ശേഷം നടത്തുന്ന വിൽപ്പനകൾക്ക് പ്രളയ സെസ് ഈടാക്കരുതെന്നും, വ്യാപാരികൾ തങ്ങളുടെ ബില്ലിംഗ് സോഫ്റ്റ്‌വേറിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കണമെന്നും സംസ്ഥാന ചരക്ക്‌സേവന നികുതി വകുപ്പ് അറിയിച്ചു.
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി 1,000 കോടി രൂപ പ്രളയ സെസ് ഇനത്തിൽ കണ്ടെത്തുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. 2019 ഓഗസ്റ്റ് ഒന്ന് മുതലായിരുന്നു സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക് സേവനങ്ങൾക്ക് പ്രളയ സെസ് ഏർപ്പെടുത്തിയത്. 2020 അവസാനത്തോടെ തന്നെ 1,000 കോടിയിലധികം പിരിച്ചിരുന്നു. 2,000 കോടി രൂപ വരെ പിരിക്കാൻ ജി.എസ്.ടി. കൗൺസിൽ അനുമതി നൽകിയിരുന്നു.