തിരുവനന്തപുരം: തിരുവനന്തപുരം മുക്കോല ബൈപാസിൽ ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച് ബൈക്ക് റേസിംഗ് നടത്തിയ യുവാക്കളെ പൊലീസ് പിടികൂടി. സായാഹ്ന സവാരിക്കിറങ്ങിയ വഴിയാത്രക്കാരായ സ്ത്രീകളുടെ ഇടപെടലാണ് യുവാക്കളെ കുടുക്കിയത്. കോവളം - മുക്കോല ബൈപാസിലെ കല്ലുവെട്ടാൻകുഴിയിൽ വച്ചാണ് സംഭവം.
കഴിഞ്ഞ ദിവസം വൈകിട്ട് 6 മണിയോടുകൂടി അഞ്ചംഗ സംഘം പ്രദേശത്ത് വലിയ ശബ്ദത്തിൽ ബൈക്ക് റേസിംഗ് നടത്തുകയായിരുന്നു. കല്ലുവെട്ടാൻകുഴി ബൈപ്പാസിലൂടെ നടക്കാനിറങ്ങിയ സ്ത്രീകളുടെ അടുത്തെത്തി വലിയ ശബ്ദത്തിൽ ബൈക്ക് റേസ് ചെയ്തു പോകുകയായിരുന്നു. ബൈക്കിന്റെ ശബ്ദം കേട്ട് ഭയന്ന സ്ത്രീകൾ പേടിച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. വിഴിഞ്ഞം പൊലീസ് ഉടൻ എത്തി യുവാക്കളെ റോഡിൽ തടഞ്ഞു നിർത്തി അറസ്റ്റ് ചെയ്തു.
ബാലരാമപുരം സ്വദേശികളായ മനീഷ്(20), തൗഫീക്ക്(20), പൂവാർ സ്വദേശി അഫ്‌സൽ അലി(18), അമരവിള സ്വദേശി സൂര്യ(22) കാരയ്ക്കാമണ്ഡപം സ്വദേശി ഷെഹിൻ(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബൈക്കുകളിൽ നമ്പർ പ്ലേറ്റുകളും അറസ്റ്റിലായവരിൽ ഒരാൾക്ക് ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസൻസും ഇല്ലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. യുവാക്കളെയും ഇവർ ഓടിച്ചിരുന്ന ആഡംബര ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു.
ഒന്നര വർഷം മുമ്പ് കോവളം - മുക്കോല ബൈപാസിൽ ബൈക്ക് റേസിംഗിനിടെ വണ്ടിയിടിച്ച് രണ്ടുപേർ മരിച്ചിരുന്നു. ബൈക്കോട്ട മത്സരത്തിനിടയിലുണ്ടായ മറ്റൊരു അപകടത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് ബൈപ്പാസിലെ ഓടയിൽ വീണ് ബൈക്ക് ഓടിച്ചിരുന്ന യുവാവ് മരിച്ചിരുന്നു.