ചണ്ഡിഗഡ്: പഞ്ചാബിൽ പത്താം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള ക്ളാസുകൾ ആരംഭിച്ചു. മാർച്ചിൽ രണ്ടാം തരംഗം രൂക്ഷമായതിനു പിന്നാലെ അടച്ചിട്ട സ്‌കൂളുകൾ നാല് മാസത്തിന് ശേഷമാണ് തുറന്നത്. രണ്ട് ഡോസ് വാക്സിനെടുത്ത അദ്ധ്യാപകരും ജീവനക്കാരുമാണ് സ്കൂളിലെത്തിയത്.
ഓൺലൈൻ ക്ലാസുകളും പുരോഗമിക്കുന്നുണ്ട്.
കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് ക്ലാസുകൾ നടത്തിയത്. സാമൂഹിക അകലം പാലിച്ചാണ് കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരുന്നത്. വിദ്യാർത്ഥികൾക്ക് സാനിറ്റൈസറുകൾ നൽകി. മാസ്‌ക് ധരിക്കുന്നതും പ്രവേശന കവാടത്തിൽ തെർമൽ സ്‌കാനിംഗും നിർബന്ധമാക്കിയിരുന്നു.
ആഗസ്റ്റ് 2 മുതൽ മറ്റ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.