തിരുവനന്തപുരം: കോവളം ബീച്ചിന്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ ടൂറിസം വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് കോവളം ടൂറിസം വികസന അവലോകന യോഗത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.വിദേശികളെ കോവളത്തേക്ക് പ്രധാനമായും ആകർഷിച്ചത് കടലിന്റെ മനോഹരമായ കാഴ്ചയും സൂര്യസ്‌നാനം ചെയ്യാനുള്ള സൗകര്യവുമായിരുന്നു. സഞ്ചാരികളുടെ സ്വൈര്യ വിഹാരത്തിനും സ്വകാര്യതയ്‌ക്കും അർഹിക്കുന്ന പ്രാധാന്യവും ലഭിച്ചിരുന്നു. ഈ ആകർഷണങ്ങളെല്ലാം തിരിച്ചുപിടിക്കാൻ ആവശ്യമായ നടപടികൾ ടൂറിസം വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഗ്രീൻ പ്രോട്ടോക്കോളും ടൂറിസം മാനുവലും നിർബന്ധമാക്കും.കോവളം കടൽ തീരത്തെ തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ അടുത്തമാസം 10നകവും ടൈൽ പാകുന്ന ജോലികൾ 15നകവും പൂർത്തീകരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിലുള്ള സ്ഥലപരിമിതി മറികടക്കാൻ സ്വകാര്യമേഖലയിൽ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി പ്രശ്‌ന പരിഹാരം കണ്ടെത്തും.വൈദ്യുത ലൈനുകളും മറ്റ് കേബിളുകളും ഉൾപ്പടെ അണ്ടർ ഗ്രൗണ്ടാക്കും.ലൈറ്റ് ഹൗസ് ഭാഗത്തെ വികസന പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനും തീരുമാനിച്ചു.
യോഗത്തിൽ ടൂറിസം വകുപ്പ് ഡയറക്ടർ കൃഷ്ണതേജ, ഡെപ്യൂട്ടി ഡയറക്ടർ എ.ആർ. സന്തോഷ് ലാൽ, ബി.കെ. ഗോപകുമാർ, ഡി.ആർ. ബിജോയ്, ആർ.സി. പ്രേംഭേഷ്, എ. ഷാഹുൽ ഹമീദ്, എം. ഹുസൈൻ എന്നിവർ പങ്കെടുത്തു.