minister

തിരുവനന്തപുരം : പരിമിതികളെ കൂട്ടായ്മയുടെ ഇച്ഛാശക്തിയാൽ നേരിട്ടുകൊണ്ട് അതിശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് കേരള ടൂറിസമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിവിധ ടൂറിസം സംഘടനാ പ്രതിനിധികളുമായി മന്ത്രി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

'വാക്സിനേഷന്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി ഘട്ടം ഘട്ടമായി ടൂറിസം മേഖല തുറക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതോടൊപ്പം വകുപ്പ് പുറത്തിറക്കുന്ന ടൂറിസം മൊബൈല്‍ ആപ്പ് കേരള ടൂറിസത്തിന് കരുത്താകും. വലുപ്പചെറുപ്പമില്ലാതെ ടൂറിസം മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും എല്ലാവര്‍ക്കും ടൂറിസം എന്നതാണ് നയമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് മഹാമാരിയെ അതിജീവിക്കാന്‍ ടൂറിസം മേഖലയെ പര്യാപ്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വിവിധ സംഘടനകളുടെ യോഗം മന്ത്രി വിളിച്ചുചേര്‍ത്തത്. കേരളത്തിലെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 24 ഓളം സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

ടൂറിസം മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന രീതിയിലുള്ള ചര്‍ച്ചയാണ് യോഗത്തിലുണ്ടായത്. പ്രതിസന്ധികളെ തരണം ചെയ്യാനുതകുന്ന ഒട്ടേറെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നുവന്നു. എല്ലാ വിഷയങ്ങളും ഒറ്റയടിക്ക് തീര്‍പ്പുകല്‍പ്പിക്കാനാകുന്നതല്ലെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തുതീര്‍ക്കേണ്ടവയില്‍ അടിയന്തിര നടപടി കൈക്കൊള്ളുമെന്നും മന്ത്രി മറുപടി നല്‍കി. സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുമെന്നും ഉറപ്പുനല്‍കി. പ്രതിസന്ധികളുടെ നടുവില്‍ നില്‍ക്കുമ്പോഴും വാക്സിനേഷന്‍ പ്രവര്‍ത്തനത്തിലും രോഗികള്‍ക്ക് ആംബുലന്‍സ് ഒരുക്കിയും കൊവിഡ് പോരാട്ട രംഗത്ത് സജീവമായിരുന്ന സംഘടനകളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

യോഗത്തില്‍ ടൂറിസം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു , ടൂറിസം ഡയറക്ടര്‍ കൃഷ്ണതേജാ തുടങ്ങിയവര്‍ പങ്കെടുത്തു.