തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. രാജി ആവശ്യം മുഖ്യമന്ത്രി തള്ളിയതോടെ ഇന്നത്തെ സഭാനടപടികൾ പ്രതിപക്ഷം ബഹിഷ്കരിക്കുകയും ചെയ്തു. ചോദ്യോത്തര വേള തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ച് എഴുന്നേൽക്കുകയായിരുന്നു. മന്ത്രിയുടേത് നിഷേധാത്മക നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തുകയും ചെയ്തു. സഭ തുടങ്ങിയപ്പോൾ തന്നെ മന്ത്രി ശിവൻകുട്ടിക്കെതിരെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയിരുന്നു. സുപ്രീംകോടതിയുടെ അന്തസത്തയെ ചോദ്യംചെയ്ത നിലപാടാണ് മുഖ്യമന്ത്രി ഇന്നലെ സഭയില്‍ സ്വീകരിച്ചതെന്നും മന്ത്രി രാജിവയ്ക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രതിപക്ഷം വ്യക്തമാക്കി. എന്നാൽ രാജി ആവശ്യം മുഖ്യമന്ത്രി തളളി. ഇതോടെയാണ് പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ചത്.
മന്ത്രി ശിവൻകുട്ടി രാജിവയ്ക്കമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു. സുപ്രീംകോടതി ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ രാജിയുടെ പ്രശ്നം ഉദിക്കുന്നില്ലെന്നുമാണ് ഇന്നലെ പി.ടി. തോമസ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നൽകിയത്. ഇതോടെ സ്പീക്കർ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടർന്നായിരുന്നു പ്രതിപക്ഷത്തിന്റെ സഭാബഹിഷ്കരണം.