തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കണക്കുകളെ കുറിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ് നൽകിയ അഭിമുഖത്തെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ. കേരളത്തിൽ മരണനിരക്ക് കുറവാണെന്നും കാര്യങ്ങൾ ശുഭമാണെന്നും മന്ത്രി പറഞ്ഞതിനെ വിമർശിച്ച ശ്രീജിത്ത് പണിക്കർ അങ്ങനെയെങ്കിൽ നിപ്പാ പ്രതിരോധത്തിൽ രോഗം ബാധിച്ച 19ൽ 17 പേരും മരിച്ചതോടെ കേരളം പരാജയപ്പെട്ടു എന്ന് പറയേണ്ടിവരും എന്നഭിപ്രായപ്പെടുന്നു.
കോണ്ടാക്‌ട് ട്രേസിംഗ്, കുറഞ്ഞ പോസിറ്റിവിറ്റി, മരണങ്ങളുടെ കുറവ് ഇങ്ങനെ കേരളം പറഞ്ഞ കാരണങ്ങൾ വാദങ്ങൾ നിരാകരിച്ച ശ്രീജിത്ത് പണിക്കർ യുക്തിസഹമായ വാദം നിരത്താൻ ഫേസ്‌ബുക്കിലിട്ട പോസ്‌റ്റിൽ ആവശ്യപ്പെടുന്നു. കൊവിഡ് പ്രതിരോധം മത്സരയിനമല്ലെന്നും മറ്റ് സംസ്ഥാനങ്ങളെ തോൽപിച്ച് നമ്പർ വണ്ണായിട്ട് നേടാൻ കപ്പില്ലെന്ന പരിഹാസവും പോസ്‌റ്റിലുണ്ട്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
ഒരു ദേശീയ മാധ്യമത്തിന് ഇന്നലെ ആരോഗ്യമന്ത്രി വീണാ ജോർജ് നൽകിയ അഭിമുഖം കണ്ടു. കേരളത്തിൽ കാര്യങ്ങളെല്ലാം ശുഭമാണെന്നും മരണനിരക്ക് കുറവാണെന്നുമാണ് മന്ത്രി പറയുന്നത്.
ഇനിയെങ്കിലും ഒരു കാര്യം മനസ്സിലാക്കുക. മരുന്നില്ലാത്ത ഒരു പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ വിജയസൂചകമായി മരണനിരക്കിനെ പരിഗണിക്കുന്നത് ശരിയല്ല. അങ്ങനെയെങ്കിൽ നിപ്പാ പ്രതിരോധത്തിൽ കേരളം പരാജയപ്പെട്ടു എന്ന് പറയേണ്ടിവരും. രോഗം ബാധിച്ച 19ൽ 17 പേരും അന്ന് മരണപ്പെട്ടിരുന്നു. മരണനിരക്ക് ഏതാണ്ട് 90%. അതിനർത്ഥം നാം നിപ്പാ പ്രതരോധത്തിൽ പരാജയപ്പെട്ടു എന്നാണോ? അല്ലല്ലോ?
എന്തൊക്കെ വാദങ്ങളാണ് നാം കഴിഞ്ഞ ഒരു വർഷമായി പറയുന്നത്. കോണ്ടാക്ട് ട്രേസിങ് ആണ് നേട്ടമെന്ന് ആദ്യം പറഞ്ഞു. രോഗവ്യാപനം കുറച്ചെന്ന് പിന്നെ പറഞ്ഞു. മരണങ്ങളുടെ എണ്ണം കുറവെന്ന് അതിനു ശേഷം പറഞ്ഞു. പോസിറ്റിവിറ്റി കുറവെന്ന് പിന്നെ പറഞ്ഞു. മരണനിരക്കാണ് കുറവെന്ന് പിന്നീട് അവകാശവാദം. ടെസ്റ്റിന്റെ എണ്ണമെന്നും കൃത്യതയെന്നും അടുത്ത വാദം. സെറോപ്രിവലൻസ് ശതമാനമാണെന്ന് ഏതാനും ദിവസം മുൻപ്. ആസാമിന്റെ ഉദാഹരണം കാണിച്ചപ്പോൾ ജനസാന്ദ്രതയാണ് പ്രധാനമെന്ന് ഏറ്റവും പുതിയ വാദം. പലതവണ മാറ്റിയ നമ്മുടെ ഗോൾ പോസ്റ്റ് ഇപ്പോൾ ഗ്രൗണ്ടിലല്ല, ഗ്യാലറിയിലാണ്.
ഇനിയെങ്കിലും ശാസ്ത്രീയമായ നടപടികൾ മാത്രം സ്വീകരിക്കുക. യുക്തിസഹമായ വാദങ്ങൾ മാത്രം നിരത്തുക. കൊവിഡ് പ്രതരോധം എന്നത് ഒരു ഒളിമ്പിക്സ് മത്സരയിനം അല്ല. മറ്റെല്ലാ സംസ്ഥാനങ്ങളെയും തോല്പിച്ച് നമ്പർ വൺ ആയിട്ട് നേടാനും മാത്രം കപ്പൊന്നും ബാക്കിയില്ല.