enes

കൊച്ചി: ബോസ്‌നിയൻ സെന്റർ ബാക്ക് എനെസ് സിപോവിച്ചുമായി കേരള ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തി.കഴിഞ്ഞ സീസണിൽ ചെന്നൈയിന്‍ എഫ്‌സിക്കായി കളത്തിലിറങ്ങിയ എനെസ് ബോസ്‌നിയന്‍ ക്ലബായ സെല്‍ജെസ്‌നികറിലൂടെയാണ് പ്രൊഫഷണൽ ഫുട്ബാൾ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.

റൊമാനിയന്‍ ക്ലബ് എസ്‌സി ഒടെലുല്‍ ഗലാറ്റിയില്‍ 2010 - 11 സീസണിൽ കളിച്ച എനെസ് അരങ്ങേറ്റ സീസണില്‍ തന്നെ റൊമാനിയന്‍ ടോപ്പ് ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടി. ഒടെലുല്‍ ഗലാറ്റിയിലെ വിജയകരമായ ആറ് സീസണുകള്‍ക്ക് ശേഷം, കെ വി സി വെസ്റ്റര്‍ലോ (ബെല്‍ജിയം), ഇത്തിഹാദ് ടാംഗര്‍ & ആര്‍എസ് ബെര്‍ക്കെയ്ന്‍ (മൊറോക്കോ), ഒഹോദ് ക്ലബ് (സൗദി അറേബ്യ) എന്നീ ക്ലബ്ബുകള്‍ക്കായി ബൂട്ടുകെട്ടി. പിന്നീട് ബാല്യകാല ക്ലബ്ബായ എഫ്‌കെ സെല്‍ജെസ്‌നികറിൽ തന്നെ മടങ്ങിയെത്തി.

കഴിഞ്ഞ സീസണില്‍ ചെന്നൈയിന്‍ എഫ്സിയില്‍ ചേരുന്നതിന് മുമ്പ്, ഖത്തറിലെ ഉമ്മു സലാലിന് വേണ്ടി കളിച്ചിരുന്നു. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍, 18 മത്സരങ്ങളിലായി ചെന്നൈയിന്‍ ജഴ്‌സിയണിഞ്ഞ താരം ടീമിലെ സ്ഥിരസാന്നിധ്യം ആയിരുന്നു.

ബോസ്‌നിയയുടെ അണ്ടര്‍ 21 ദേശീയ ടീം അംഗമായിരുന്നു എനെസ്. കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കുന്ന ആദ്യ ബോസ്‌നിയന്‍ താരം കൂടിയാണ് എനെസ്. സെറ്റ് പീസുകളിലും പൊസിഷനിങിലും സമര്‍ഥനായ, വിശ്വസ്തനായ പ്രതിരോധക്കാരനാണ് എനെസെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ആരാധകരാൽ സമ്പന്നമായ ബ്ളാസ്റ്റേഴ്സിനു വേണ്ടി ബൂട്ടണിയുന്നതിൽ തനിക്ക് വളരെയേറെ സന്തോഷമുണ്ടെന്ന് എനെസ് പറഞ്ഞു. ഉറുഗ്വേ മിഡ്ഫീല്‍ഡര്‍ അഡ്രിയാന്‍ ലൂണയ്കക്കു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് കരാറിലേർപ്പെടുന്ന രണ്ടാമത്തെ വിദേശ താരമാണ് എനെസ്.