terrorist

പുൽവാമ: കൊടും ഭീകരൻ മസൂദ് അസറിന്റെ മരുമകനും പുൽവാമാ ഭീകരാക്രമണത്തിന്റെ മുഖ്യ ബുദ്ധികേന്ദ്രങ്ങളിലൊരാളുമായ മുഹമ്മദ് ഇസ്‌മയീൽ എന്ന ലംബുവിനെ സുരക്ഷാ സേന വധിച്ചു. പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിലായിരുന്നു ഇയാളുടെ മരണം.

അദ്‌നാൻ, ലംബു എന്നീ പേരുകളിലും അറിയപ്പെടുന്ന ഇയാൾ നേതൃത്വം നൽകിയാണ് പുൽവാമാ ആക്രമണം ഉണ്ടായതെന്നാണ് കരുതുന്നത്. 40 സിആർ‌പിഎഫ് ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. ഇയാൾക്കൊപ്പം മറ്റൊരു ഭീകരനെയും സുരക്ഷാ സേന വധിച്ചു.

ജമ്മു കാശ്‌മീരിലെ ജയ്‌ഷെ മുഹമ്മദ് കമാന്ററായിരുന്നു ഇയാൾ. 2017 ജനുവരിയിൽ ഇന്ത്യയിലെത്തിയ ഇയാൾ ഇവിടെ ഒളിച്ചുതാമസിച്ച് ഓരോ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. മുൻപ് ബുഡ്ഗാമിൽ സുരക്ഷാ സേനയുമായുള‌ള ഏറ്റുമുട്ടലിൽ ഇയാൾ പങ്കെടുത്തതായാണ് വിവരം. താലിബാന് വേണ്ടി ഇയാൾ അഫ്ഗാനിൽ പോയിട്ടുള‌ളതായും വിവരമുണ്ട്.

പൊലീസിനും സുരക്ഷാ സൈന്യത്തിനും നേരെ വൻ ആക്രമണങ്ങൾ നടത്തുന്നതിൽ വൈദഗദ്ധ്യം നേടിയയാളായിരുന്നു ഇയാൾ. പുൽവാമയ്‌ക്ക് സമീപത്തെ അവന്തിപൊര, കക്പോര എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും യുവാക്കളെ ജയ്ഷെ മുഹമ്മദിലേക്ക് കൊണ്ടുവരാൻ മുഖ്യപങ്ക് വഹിച്ചിരുന്നതും ഇയാളാണ്.