iran-israel

മസ്കറ്റ്: ഒമാൻ തീരത്ത് വ്യാഴാഴ്ച ചരക്കു കപ്പൽ ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിൽ ഇറാനെന്ന് ഇസ്രായേൽ.ഇസ്രായേലിന്റെ ആരോപണങ്ങളെ കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

ലൈബീരിയൻ പതാകയുള്ള ജപ്പാൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം.വി മെർസർ സ്ട്രീറ്റാണ് ആക്രമിക്കപ്പെട്ടത്. ഇസ്രായേൽ ശതകോടീശ്വരൻ ഇയാൽ ഒഫറിന്റെ ഉടമസ്ഥതയിലുള്ള ലണ്ടൻ ആസ്ഥാനമായ സോഡിയാക് മാരിടൈമിനാണ് മെർസർ സർവീസ് നടത്തിയത്. ബ്രിട്ടീഷ്, റുമാനിയൻ പൗരന്മാരായ രണ്ട് നാവികർ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു. ടാൻസാനിയയിലെ ദാറുസ്സലാമിൽ നിന്ന് യു.എ.ഇയിലേക്ക് വരികയായിരുന്നു കപ്പൽ. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് സുചനയുണ്ട്. അതേസമയം, യു.എസ് നാവിക സേനയുടെ സഹായത്തോടെ കപ്പൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയാണെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

@ സംഘർഷമുണ്ടായേക്കാം

കപ്പലാക്രമണം മേഖലയിൽ പുതിയ സംഘർഷങ്ങൾക്ക് തുടക്കമിട്ടേക്കാം. ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ കൂടുതൽ ശക്തിയാർജിക്കാൻ ഇത് കാരണമായേക്കാം. ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും ബ്രിട്ടീഷ്സ്റ്റേറ്റ് സെക്രട്ടറി ഡൊമിനിക് റാബുമായി വിഷയം ചർച്ച ചെയ്യുമെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രി യായിർ ലാപിഡ് പറഞ്ഞു. അതേസമയം, സിറിയയിലെ എയർപോർട്ട് ആക്രമിച്ച ഇസ്രായേലിന് തിരിച്ചടിയാണ് കപ്പൽ ആക്രമണമെന്ന് ഇറാൻ ടെലിവിഷൻ പ്രതികരിച്ചു.

@ സമാനസംഭവങ്ങൾ മുൻപും

ഇതേ സംഭവം നടന്നതിന് പരിസരത്ത് പലപ്പോഴും ഇറാൻ - ഇസ്രയേൽ കപ്പലുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. മൂന്നു വർഷത്തിനിടെ ഗൾഫ് കടൽ, ചെങ്കടൽ, കിഴക്കൻ മെഡിറ്ററേനിയൻ കടലുകളിൽ മാത്രം 150ലേറെ ആക്രമണങ്ങൾ നടന്നു. ആളപായം അപൂർവമാണ്. അടുത്തിടെ ഇറാൻ എണ്ണക്കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ മൂന്നു പേർകൊല്ലപ്പെട്ടിരുന്നു. ജൂണിൽ ഇറാൻ നാവിക സേനയുടെ ഏറ്റവും വലിയ കപ്പൽ ഒമാന് സമീപം തീപിടിച്ച് മുങ്ങിയിരുന്നു.