malappuram
പെരിന്തൽമണ്ണ ഭാഗത്ത് നിന്നും മനഴി സ്റ്റാന്റ് , നഗരസഭ ഓഫീസ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്ന റോഡും ദേശീയപാതയും.

പെരിന്തൽമണ്ണ: കോഴിക്കോട്പാലക്കാട് ദേശീയപാതയിൽ പെരിന്തൽമണ്ണ മനഴി ബസ് സ്റ്റാൻഡ്, മുനിസിപ്പൽ ഓഫീസ് എന്നിവയ്ക്ക് മുന്നിലൂടെ കടന്നുപോകുന്ന റോഡിൽ വാഹനയാത്രക്കാർക്കുണ്ടാവുന്ന ആശയക്കുഴപ്പം അപകടങ്ങൾക്ക് വഴിവയ്ക്കുന്നു. വൺവേ സമ്പ്രദായമുള്ള റോഡിൽ പൊടുന്നനെ രണ്ട് ഭാഗങ്ങളിലേക്ക് റോഡ് പിരിയുമ്പോൾ അപരിചിതരായ ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാകുന്നു. വിശാലമായ റോഡിന്റെ നടുഭാഗത്തായി ഇടതുവശം ചേർന്ന് പോകാനുള്ള ചെറിയ സൂചനാബോർഡ് ഇരുവശങ്ങളിലും ഉണ്ടെങ്കിലും ഇത് പാലിക്കപ്പെടാറില്ല..
പാലക്കാട് ഭാഗത്തുനിന്നുള്ള വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ദേശീയപാതയിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കാനായി ബസുകൾ പൊടുന്നനെ വലതുഭാഗത്തേക്ക് തിരിഞ്ഞുകയറുന്നതും പെരിന്തൽമണ്ണ ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇറക്കമുള്ള ഭാഗത്ത് അമിതവേഗത കൈവരിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നു
ഏപ്രിൽ 21ന് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചിരുന്നു. നിരവധി അപകടങ്ങളിലായി ഗുരുതരമായി പരിക്കേറ്റവരും നിരവധിയാണ്. ചെറുവാഹനങ്ങളും പരിചയക്കുറവുള്ള ഡ്രൈവർമാർ ഓടിക്കുന്ന വലിയ വാഹനങ്ങളും അപകടത്തിനിരയാവുന്നു.

പരിഹാരം നിയമപാലനം മാത്രം
വൺവേ നിയമം കർശനമായി പാലിക്കാത്തതാണ് പ്രധാന പ്രശ്നം. പാലക്കാട് ഭാഗത്ത് നിന്ന് വരുന്ന ബസുകളടക്കം നേരെ പോയി യു ടേൺ എടുത്തുവേണം സ്റ്റാൻഡിലേക്ക് കയറാൻ. മറുഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും ഇതു പാലിക്കണം. രണ്ടുഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ അവരവരുടെ സൗകര്യ പ്രകാരം പോകുന്നത് നിയമം പാലിക്കുന്നവരെയും അപകടത്തിലാക്കുന്നു.
ഒരുഭാഗത്ത് മനഴി സ്റ്റാൻഡും നഗരസഭ കാര്യാലയവും ഉണ്ട്. മറുഭാഗത്ത് ബെവ്‌കോയുടെ ചില്ലറ മദ്യവിൽപ്പനശാലയടക്കം പ്രവർത്തിക്കുന്നതിനാൽ നിരവധി ആളുകൾ എത്തുന്ന ഇടം കൂടിയാണ്.


നഗരസഭ ഓഫീസ് മന്ദിരം, ആർ.എൻ മനഴി സ്മാരക ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്ന റോഡിന്റെ ഇരുവശവും ഇവയുടെ പേരുകൾ വച്ച് പ്രവേശന കവാടങ്ങൾ തീർക്കണം. നിലവിലെ ദേശീയപാത പഴയപടി നിലനിറുത്തുകയോ അല്ലെങ്കിൽ കൃത്യമായി വൺവേ സംവിധാനം നടപ്പിലാക്കണം. തൊണ്ടിവാഹനങ്ങൾ ഇരു റോഡിന്റെയും മദ്ധ്യഭാഗത്ത് ഒഴിഞ്ഞ സ്ഥലത്ത് കാടുപിടിച്ച് കിടക്കുന്നുണ്ട്. ഇവ മാറ്റിയാലേ യാത്രക്കാർക്ക് ശരിയായ കാഴ്ച കിട്ടൂ.
പ്രദീപ് വരിക്കത്ത്, പ്രദേശവാസി.