മലപ്പുറം: വീട്ടിൽ കളിക്കുന്നതിനിടെ അബദ്ധവശാൽ ഇഡലി തട്ടിനുള്ളിൽ കൈവിരൽ കുടുങ്ങിയ ഒന്നരവയസ്സുകാരനെ മലപ്പുറം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മമ്പാട് സ്വദേശി കപ്പയിൽ വീട്ടിൽ സഞ്ജു ആൻഡ്രു - നിസ്സി ദമ്പതികളുടെ മകൻ ബ്രിസ്റ്റൻ (ഒന്നര വയസ്സ് ) ആണ് രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അടുക്കളയിൽ കളിക്കുന്നതിനിടയിൽ കുട്ടിയുടെ കരച്ചിൽ കേട്ട് നോക്കുമ്പോഴാണ് ഇഡ്ഡലി തട്ടിനുള്ളിൽ വിരൽ കുടുങ്ങിയത് ശ്രദ്ധയിൽപെട്ടത്. കൈവിരൽ പുറത്തെടുക്കാൻ വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടത്തോടെ നിലമ്പൂർ ഫയര്‍സ്റ്റേഷനിലേക്ക് വിളിച്ചു. അവരുടെ നിർദ്ദേശപ്രകാരം കുട്ടിയുമായി മഞ്ചേരി ഫയർ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അതേസമയം ആവശ്യമായ രക്ഷാ ഉപകരണങ്ങളുമായി മലപ്പുറം അഗ്നിരക്ഷാ സേനാംഗങ്ങൾ മഞ്ചേരി സ്റ്റേഷനിലെത്തി. ഇലക്ട്രിക് കട്ടർ, ഷിയേഴ്സ് എന്നീ ഉപകരണങ്ങൾ ഉപയോഗിച്ച് ഏറെ പണിപ്പെട്ടാണ് പരിക്കൊന്നുമേൽക്കാതെ ഇഡ്ഡലി തട്ട് മുറിച്ചു മാറ്റി കുട്ടിയെ രക്ഷപ്പെടുത്തിയത്. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ബി. വിജയകുമാർ, സേനാംഗങ്ങളായ എ. ലിജു, ടി.പി.ബിജേഷ്, വി.പി.നിഷാദ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.