
മലപ്പുറം : അടുക്കളയിൽ കളിക്കവേ നെഞ്ചോളം ഉയരത്തിൽ ശരീരം അലുമിനിയം പാത്രത്തിനുള്ളിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ മലപ്പുറം ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ചട്ടിപ്പറമ്പ് സ്വദേശി പാട്ടുപാറയിൽ അബ്ദുൾ വഹാബിന്റെ മകൻ യുവാൻ ജൂത് എന്ന രണ്ട് വയസ്സുകാരനെയാണ് രക്ഷപ്പെടുത്തിയത്. വീട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അലുമിനിയം പാത്രത്തിനുള്ളിലേക്ക് ഇറങ്ങിയതായിരുന്നു കുട്ടി. പുറത്തെടുക്കാൻ വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ കുട്ടിയെയുമായി മലപ്പുറം ഫയർ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. പാത്രത്തിനുള്ളിൽ കുട്ടി ഇരിക്കുന്ന നിലയിലായിരുന്നു എത്തിച്ചത്. മലപ്പുറം അഗ്നിരക്ഷാസേനാംഗങ്ങൾ 10 മിനിറ്റോളമെടുത്ത് പാത്രം മുറിച്ച് കുട്ടിയെ രക്ഷപ്പെടുത്തി. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജി. സുനിൽ കുമാർ, ആർ. വി. സജികുമാർ, സേനാംഗങ്ങളായ ടി.പി. ബിജീഷ്, എം. നിസാമുദ്ദീൻ, വി. അബ്ദുൾമുനീർ, എൽ. ഗോപാലകൃഷ്ണൻ, സി.പി. അൻവർ, കെ. വിപിൻ, ടി. കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.