പാലക്കാട്: കൊവിഡാനന്തരം സഞ്ചാരികളെ ആകർഷിക്കാൻ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നവീകരണം പുരോഗമിക്കുന്നു. ലോക്ക് ഡൗൺ ഇളവിൽ ജില്ലയിലെ ഓരോ കേന്ദ്രവും പുതുമോടിയിൽ സഞ്ചാരികളെ വരവേൽക്കും. മലമ്പുഴയിലും കാഞ്ഞിരപ്പുഴയിലും ഡാമുകളിൽ ആളുകളെ ആകർഷിക്കാൻ അടിസ്ഥാന സൗകര്യ വികസനമാണ് നടക്കുന്നത്.
മികച്ച പൂന്തോട്ടങ്ങളും നടപ്പാതകളുമായി ഉദ്യാനങ്ങൾ പുതിയ രീതിയിലേക്ക് മാറുകയാണ്. കുടിവെള്ള യൂണിറ്റ്, വൈദ്യുതീകരണം, ശൗചാലയം ബ്ലോക്ക്, കഫ്റ്റീരിയ, ഇരിപ്പിടങ്ങൾ എന്നിവയോടൊപ്പം താമരക്കുളം, കളിസ്ഥലം, പ്രതിമയുടെ നവീകരണം, സെൽഫി പോയിന്റ് എന്നിവ സജ്ജമാകും.
പോത്തുണ്ടി ഡാമിൽ രണ്ടാംഘട്ട വികസന പ്രവർത്തനം ഉടനാരംഭിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള സാഹസിക ടൂറിസമാണ് നടപ്പാക്കുന്നത്. സിപ് ലൈൻ, ആകാശ സൈക്കിൾ സവാരി, പോളാരിസ് റൈഡ് എന്നിവ ഉൾപ്പെടെയുള്ള നാല് കോടിയുടെ സാഹസിക ടൂറിസം നേരത്തെ നടപ്പാക്കിയിരുന്നു. ഇത് വിപുലപ്പെടുത്തും. സാഹസിക സ്‌പോർട്സ്, കളിസ്ഥലം, കിയോസ്‌ക്, ടോയ്ലറ്റ്, നടപ്പാത, കുടിവെള്ള വിതരണം, പ്രവേശന കവാടം, വേലി, മഴക്കുടിൽ, പോഡിയം, വൈദ്യുതീകരണം, നിരപ്പാക്കൽ തുടങ്ങിയവ പൂർത്തിയായി.
മംഗലം ഡാമിൽ അടുത്ത വർഷത്തോടെ കുട്ടികളുടെ സാഹസിക ടൂറിസത്തിനുള്ള ക്രമീകരണമാണൊരുക്കുന്നത്. ഇതിന്റെ നടപടി പുരോഗമിക്കുകയാണ്. വ്യൂ പോയിന്റ്, റോപ്പ് കോഴ്സ്, കളിസ്ഥലം, കുളം, മഴക്കുടിൽ, ഇരിപ്പിടങ്ങൾ, സ്റ്റേജ്, വൈദ്യുതീകരണം, ഇന്റർലോക്ക്, കമ്പോസ്റ്റിങ് പ്ലാന്റ് തുടങ്ങി 4.76 കോടിയുടെ പ്രവർത്തനം നേരത്തെ പൂർത്തിയായിരുന്നു.
തസ്രാക്കിൽ ഒരേക്കർ നാലുസെന്റ് ഭൂമിയിൽ സ്വപ്നഗ്രാമം തയ്യാറാവുകയാണ്. ഗ്രാമത്തിലെ കെട്ടിടത്തിന്റെ തറപ്പണി പൂർത്തിയായി. ഒ.വി.വിജയൻ സ്മാരകത്തിനും ഞാറ്റുപുരയ്ക്കും പിന്നിലായാണ് എഴുത്തുഗ്രാമവും ഒരുങ്ങുന്നത്. അഞ്ചുകോടിയുടേതാണ് പദ്ധതി. 500 ചതുരശ്ര അടി വിസ്തൃതിയിലുള്ള എട്ട് കോട്ടേജുകൾ ഗ്രാമത്തിലുണ്ടാവും. ഇതിൽ എഴുത്തുകാർക്ക് കുടുംബമേതം താമസിച്ച് രചനകൾ നടത്താം.
അടുക്കള, വർക്ക് ഏരിയ, കിടപ്പുമുറി, സ്വസ്ഥമായി ഇരുന്ന് എഴുതാവുന്ന സൗകര്യം എന്നിവയും ഒരുക്കും. മരങ്ങൾക്ക് മുകളിൽ രണ്ടുപേർക്ക് വീതം താമസിക്കാവുന്ന അഞ്ച് കുടിലുകളും ഒരുക്കുന്നുണ്ട്. തൊട്ടടുത്ത് വരുന്ന അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ ഓഫീസ്, റിസപ്ഷൻ, ഭക്ഷണശാല തുടങ്ങിയവ സജ്ജമാക്കും. മുകളിലെ നിലയിൽ 50 പേർക്ക് താമസിക്കാവുന്ന ഡോർമിറ്ററി സൗകര്യവും ഒരുക്കും.
വെള്ളിനേഴി കലാഗ്രാമത്തിൽ ആർട്ട് മ്യൂസിയം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി 1.99 കോടിയുടെ പദ്ധതി സമർപ്പിച്ച് കഴിഞ്ഞു. ഇതിന് അനുമതി ലഭിച്ചാലുടൻ പണി തുടങ്ങും. 1.60 കോടിയുടെ കലാഗ്രാമം സൗന്ദര്യവൽക്കരണത്തിന് പിന്നാലെയാണ് മ്യൂസിയം ഒരുങ്ങുന്നത്.
-കെ.ജി.അജേഷ്, സെക്രട്ടറി, ഡി.ടി.പി.സി.