കൂറ്റനാട് : ഭാരതപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പേരശ്ശനൂർ എടച്ചലം പന്നിക്കഴായിൽ അബ്ദുൽകരീമിന്റെ മകൻ സഹദിന്റെ (24) മൃതദേഹമാണ് ഇന്നലെ രാവിലെ കിട്ടിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് കാണാതായത്. സഹോദരൻ സാബിത്ത്, ബന്ധുവായ ഷാഹുൽ ഹമീദ് എന്നിവരോടൊപ്പം സഹദ് കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ കയത്തിൽപ്പെട്ട സാബിത്തിനെയും ഷാഹുൽഹമീദിനെയും രക്ഷിക്കുന്നതിനിടെയാണ് സഹദ് ഒഴുക്കിൽപ്പെട്ടത്. ഇരുവരും കയത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും സഹദ് ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.
പൊന്നാനി, തിരൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ സ്‌കൂബാ ഡൈവിംഗ് വിദഗ്ദ്ധരും തിങ്കളാഴ്ച പരിശോധന നടത്തി. കൂടാതെ, പൊന്നാനി കോസ്റ്റൽ പൊലീസും ഇരിമ്പിളിയത്തുനിന്നുള്ള മുങ്ങൽ വിദഗ്ദ്ധരും കൂട്ടായിയിൽ നിന്നെത്തിയ മത്സ്യത്തൊഴിലാളികളുടെ സംഘവും പരിശോധന നടത്തി. പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരും തെരച്ചിൽ നടത്തിയിരുന്നു. മിനിപമ്പയിലെ രക്ഷാപ്രവർത്തകരും ട്രോമാകെയർ വിഭാഗവും പുഴയിൽ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് തെരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല. രാത്രിയോടെ നിറുത്തിവെച്ച തെരച്ചിൽ ചൊവ്വാഴ്ച രാവിലെ ആരംഭിച്ചപ്പോഴാണ് മൃതദേഹം ലഭിച്ചത്.