tourism

പാലക്കാട്: ടൂറിസം മേഖലയിൽ സാംസ്‌കാരികവും ചരിത്രപരവുമായി ഏറെ സാധ്യതയുള്ള പ്രദേശമാണ് തൃത്താലയെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തൃത്താല നിയോജകമണ്ഡലത്തിലെ പി.ഡബ്ല്യു.ഡി ടൂറിസം പദ്ധതികളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്പീക്കർ എം.ബി.രാജേഷ് അദ്ധ്യക്ഷനായി.

ടൂറിസത്തെ വിജ്ഞാനവുമായി കൂട്ടിയിണക്കുന്ന ലിറ്റററി ടൂറിസം സർക്യൂട്ടിലെ പ്രധാന കേന്ദ്രമാണ് തൃത്താല. രാജ്യത്താദ്യമായാണ് ബഡ്ജറ്റിൽ ഒരു സർക്യൂട്ടിനെ ലിറ്റററി ടൂറിസം സർക്യൂട്ടായി പ്രഖ്യാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി കാഴ്ചപാടുകൾ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തിട്ടുണ്ട്. പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പരമാവധി ജനങ്ങളുമായി അടുത്ത് മുന്നോട്ടു പോവുകയെന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കുന്നത്. ടെക്‌നോളജിയെ പരമാവധി ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി 'പി.ഡബ്ല്യു.ഡി ഫോർ യു' ആപ് ജൂൺ ഒന്നുമുതൽ ട്രയൽ റണ്ണായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആപ്പിലൂടെ ഇതിനോടകം ലഭിച്ച ഏഴായിരത്തോളം പരാതികളിൽ നടപടികൾ സ്വീകരിച്ച് വരികയാണ്.

കൂടാതെ നിലവിലുള്ള കൺട്രോൾ റൂം സംവിധാനം വിപുലീകരിച്ച് മന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന രീതിയിലേക്ക് പ്രവർത്തനം മാറ്റുന്നതിന്റെ ഭാഗമായി ടോൾഫ്രീ നമ്പറിൽ നിശ്ചിത സമയം വരെ പൊതുജനങ്ങൾക്ക് വിളിക്കാനുള്ള നടപടി സ്വീകരിക്കും. ഓരോ പരാതികളിലും നടപടി സ്വീകരിച്ചെന്ന് ഉറപ്പാക്കാൻ ഒരാളെ ഉദ്യോഗസ്ഥ തലത്തിലും മന്ത്രിയുടെ ഓഫീസ് തലത്തിലുമായി നിയോഗിച്ച് പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പള്ളിപ്പുറം കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വിവിധ ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.