വടക്കഞ്ചേരി: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത നിർമാണം അവസാന ഘട്ടത്തിലെത്തുമ്പോൾ നിർമ്മിച്ച റോഡിന് നിലവാരമില്ലെന്ന് കണ്ടെത്തൽ. ദേശീയപാത അതോറിറ്റി നിയോഗിച്ച സ്വതന്ത്ര ഏജൻസിയായ ഐ.സി.ടി ഏജൻസിയാണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ അപാകത കണ്ടെത്തിയ ഭാഗത്തെ ടാറിംഗ് ഉൾപ്പെടെ പൊളിച്ചുനീക്കി വീണ്ടും നിർമ്മിക്കുകയാണ്.
പന്തലാംപാടത്ത് റോഡ് കുത്തിപ്പൊളിച്ച് റീടാറിംഗ് തുടങ്ങി. പണി കഴിഞ്ഞ റോഡ് പൊട്ടിപ്പൊളിയുകയും പാലങ്ങളിൽ വിള്ളൽ വീഴുകയും ചെയ്തിട്ടുണ്ട്. ഡ്രൈനേജുകളുടെ നിർമ്മാണവും ഫലപ്രദമായിട്ടില്ല. നിർമ്മാണ അപാകതയുണ്ടെന്ന് ഹൈക്കോടതി നിയമിച്ച കമ്മിഷൻ കണ്ടെത്തിയിട്ടും പരിഹരിക്കാൻ നടപടിയെടുത്തിരുന്നില്ല.
ബാങ്കുകൾ അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചതായും ആക്ഷേപമുണ്ട്. 2018 മാർച്ച് വരെയാണ് പാത കമ്മിഷൻ ചെയ്യാൻ ദേശീയപാത അതോറിറ്റി സമയം അനുവദിച്ചിരുന്നത്. എന്നാൽ 2021 പകുതി പിന്നിട്ടിട്ടും പാത നിർമാണം പാതിവഴിയിൽ നിൽക്കുകയാണ്.