ആലത്തൂർ: നാല് ബോട്ടിലുകളിലായി 30 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആലത്തൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. ആലത്തൂർ ഇരട്ടക്കുളം കുന്നത്ത് വീട്ടിൽ അജ്മൽ ഫവാസ് (21) ആണ് അറസ്റ്റിലായത്. ആലത്തൂർ ഇരട്ടക്കുളം ദേശീയ പാതയോരത്ത് ഇടപാടുകാരെ കാത്തു നിൽക്കുമ്പോഴാണ് പ്രതി വലയിലായത്.
നാല് പ്ലാസ്റ്റിക് ബോട്ടിലുകൾ പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തു. പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് ഏകദേശം 40000 രൂപ വില വരും. പ്രതിക്ക് ഹാഷിഷ് ഓയിൽ എത്തിച്ചു കൊടുത്തവരെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ആലത്തൂർ, വടക്കഞ്ചേരി മേഖലയിൽ ലഹരി വില്പനയുടെ മുഖ്യകണ്ണിയാണ് അജ്മൽ. കഞ്ചാവ് എത്തിച്ച് രഹസ്യ കേന്ദ്രങ്ങളിൽ വച്ചാണ് കഞ്ചാവ് വാറ്റി ഹാഷിഷ് ഓയിൽ നിർമ്മിക്കുന്നത്.
കൊച്ചി, തൃശൂർ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് ലോബിയാണ് ഹാഷിഷ് ഓയിൽ എത്തിച്ചു കൊടുക്കുന്നതെന്നാണ് സൂചന. പാലക്കാട് ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈ.എസ്.പി സി.ഡി ശ്രീനിവാസൻ, ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ആലത്തൂർ ഇൻസ്പെക്ടർ റിയാസ് ചാക്കിരി, സബ് ഇൻസ്‌പെക്ടർ ജീഷ് മോൻ വർഗീസ്, എസ്.സി.പി.ഒ പ്രദീപ്, സ്‌ക്വാഡ് അംഗങ്ങളായ റഹിം മുത്തു, കൃഷ്ണദാസ് ആർ.കെ, സൂരജ് ബാബു. യു, ദിലീപ് .കെ, സുധീഷ് .ആർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.