blade-mafia

കേരളം വീണ്ടും ബ്ലേഡ് മാഫിയയുടെ പിടിയിലേക്ക്. കഴുത്തറപ്പൻ പലിശയുമായി അതിർത്തി ജില്ലകളിൽ പൊലീസിനെ പേടിയില്ലാതെ കഴുകൻ കണ്ണുകളുമായി വട്ടിപ്പലിശക്കാർ റോന്ത് ചുറ്റുന്നു. ബ്ലേഡ് മാഫിയകളുടെ നിരന്തര ഭീഷണിയെ തുടർന്ന് പാലക്കാട് ജില്ലയിൽ ഒരാഴ്ചയ്ക്കിടെ രണ്ടുപേരാണ് ജീവനൊടുക്കിയത്. കഴിഞ്ഞ 20 ന് വള്ളിക്കോട് സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നിൽ ചാടിയും 26ന് പല്ലശ്ശന സ്വദേശി കണ്ണൻകുട്ടി കഴുത്തിൽ കുരുക്കിട്ടുമാണ് ജീവനൊടുക്കിയത് . കടബാദ്ധ്യതയുടെ കണക്കുകളും ഏതുനിമിഷവും വീടും സ്ഥലവും ബ്ലേഡ്മാഫിയകൾ എഴുതിവാങ്ങുമെന്ന ഭയവുമാണ് ജീവിതമവസാനിപ്പിക്കാനുള്ള ഇരുവരുടെയും തീരുമാനത്തിന് പിന്നി ലെ കാരണം.

1.75 ലക്ഷം രൂപയാണ് നെന്മാറ കേന്ദ്രീകരിച്ചുള്ള വട്ടിപ്പലിശക്കാരിൽ നിന്നുമാത്രം കണ്ണൻകുട്ടി വായ്പയെടുത്തിരുന്നത്. മൂന്ന് ലക്ഷത്തിലധികം തിരിച്ചടച്ചിട്ടും ഇവർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നത് തുടർന്നു. ക്രഷറിൽ ഡ്രൈവറായ കണ്ണൻകുട്ടിക്ക് ലോക്ഡൗണിൽ തൊഴിൽ നഷ്ടമായിരുന്നു. ലോക്ഡൗണിന് മുമ്പും ശേഷവുമായി മകളുടെ വിവാഹത്തിനും മകന്റെ ഗൾഫ് യാത്രക്കുമായി നാല് ലക്ഷത്തിലധികം രൂപ സഹകരണ ബാങ്കുകളിൽ നിന്നും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്തിരുന്നു. ലോക്ക് ഡൗണിനിടെ തൊഴിൽ നഷ്ടപ്പെട്ട് മകന് ഗൾഫിൽനിന്ന് തിരിച്ചുവരേണ്ടി വന്നതോടെ കണ്ണൻകുട്ടി കൂടുതൽ സമ്മർദ്ദത്തിലായെന്ന് കുടുംബവും സുഹൃത്തുക്കളും പറയുന്നു.

ലോക്ഡൗണിൽ പ്രതിസന്ധി വർദ്ധിച്ചതോടെ പുതിയ ജോലി കണ്ടെത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുതലും പലിശയുമാവശ്യപ്പെട്ട് ബ്ലേഡ് മാഫിയകളുടെപ്രതിനിധികൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നത് പതിവായി. ഒരു വായ്പ അടയ്ക്കാൻ മറ്റൊരു വായ്പയെടുക്കേണ്ട സ്ഥിതിയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ബ്ലേഡ് മാഫിയ വീട്ടിലെത്തി വീട്ടിലെ സ്ത്രീകളെക്കുറിച്ചും അസഭ്യവാക്കുകൾ പറഞ്ഞ് ഭീഷണി തുടർന്നതോടെയാണ് കണ്ണൻകുട്ടി കയറിൻ തുമ്പിൽ ജീവനൊടുക്കാൻ തീരുമാനിച്ചത്.

വള്ളിക്കോട് സ്വദേശി വേലുക്കുട്ടിയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. നഗരത്തിലെ വട്ടിപ്പലിശക്കാരിൽ നിന്ന് 2016ലാണ് മകളുടെ വിവാഹത്തിനായി മൂന്നു ലക്ഷം രൂപ വായ്പയെടുത്തത്. പലതവണകളിലായി പത്തുലക്ഷം രൂപയോളം തിരികെ അടച്ചുവെങ്കിലും മുതലും പലിശയും കൂട്ടുപലിശയും ഉൾപ്പെടെ 20 ലക്ഷം രൂപ വേണമെന്ന് ബ്ലേഡ്മാഫിയകൾ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ചെക്കും പ്രോമിസിറി നോട്ടും ഒപ്പിട്ടുവാങ്ങുകയും ചെയ്തുവെന്ന് ബന്ധുക്കൾ പറയുന്നു. ലോക്ക് ഡൗണിന് ശേഷം ബ്ലേഡ് മാഫിയകളുടെ ഭീഷണി വർദ്ധിച്ചതോടെയാണ് വേലുക്കുട്ടി ആത്മഹത്യചെയ്തത്.

കാർഷിക ജില്ലയായ പാലക്കാടിന്റെ ഗ്രാമീണ മേഖലകളിൽ തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള ബ്ലേഡ് മാഫിയകൾ വിലസുകയാണ്. നിലവിൽ 26 മുതൽ 30 ശതമാനംവരെ പലിശയാണ് ഈ കൊള്ളപ്പലിശക്കാർ സാധാരണക്കാരിൽ നിന്ന് ഈടാക്കുന്നത്. വാങ്ങുന്ന തുകയ്ക്ക് പത്തുദിവസം കൂടുമ്പോൾ പത്തുശതമാനമെന്ന തോതിൽ പലിശപ്പണം നൽകണം. ബ്ലേഡ് മാഫിയയ്ക്ക് മൂക്കുകയറിടാൻ നടപ്പാക്കിയ ഓപ്പറേഷൻ കുബേര പൂർണമായും നിലച്ച അവസ്ഥയിലാണ്. സർക്കാരിന്റെ ലഘു ഗ്രാമീണവായ്പ പദ്ധതിയായ 'മുറ്റത്തെ മുല്ല' വിജയകരമായിട്ടും ഗ്രാമീണർക്കിടയിൽ ബ്ലേഡിന് ഇടിവൊന്നുമുണ്ടായിട്ടില്ല. പരാതികിട്ടിയാൽ ഉടൻ നടപടിയെന്നാണ് ഇപ്പോഴും പൊലീസിന്റെ വിശദീകരണം. കുബേര എന്ന പേരിൽ പരിശോധനയില്ലെങ്കിലും വട്ടിപ്പലിശ സംബന്ധിച്ച പരാതി ലഭിച്ചാൽ മണിലെൻഡിംഗ് ആക്ട് പ്രകാരമോ പണംതട്ടിപ്പ് നടത്തിയതിനോ കേസെടുത്ത് അന്വേഷിക്കാറുണ്ടെന്നും പൊലീസ് പറയുന്നു. ഇനിയൊരു ജീവൻകൂടി ബ്ലേഡിൽ തട്ടി പൊലിയുന്നതിന് മുമ്പ് ഇതിന് മൂക്കുകയറിടണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

 പൊന്നിൻ തിളക്കമുള്ള കുരുക്ക്

ലോക്ക് ഡൗണിൽ വരുമാനം നിലച്ചവരുടെ ദുരവസ്ഥ മുതലാക്കി രക്ഷകരുടെ രൂപത്തിലാണ് ബ്ലേഡുകാരും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും എത്തുക. ബാങ്കുകളിലേതുപോലെ നൂലാമാലകളില്ലാതെ എളുപ്പത്തിൽ പണം ലഭിക്കുമെന്നതിനാൽ ആവശ്യങ്ങൾ നിറവേറ്റാൻ സാധാരണക്കാർ പണം കടംവാങ്ങും. തിരിച്ചടവ് മുടങ്ങുന്നതോടെ പണം നൽകിയവർ ഫോണിലൂടെയും നേരിട്ടെത്തിയും ഭീഷണി മുഴക്കുമ്പോഴാണ് ഉപഭോക്താക്കൾ തങ്ങൾപ്പെട്ട കെണിയെ കുറിച്ച് തിരിച്ചറിയുക. സാമ്പത്തിക ബുദ്ധിമുട്ടിലാകുന്നവർ പലപ്പോഴും അടിയന്തര ആശ്വാസം കണ്ടെത്തുന്നത് സ്വർണാഭരണങ്ങൾ പണയംവെച്ചാണ്. സ്വർണത്തിന്റെ വിപണി വില‍യുടെ 90 ശതമാനം വരെ വായ്പ നൽകുന്നതിനാലും നിമിഷനേരം കൊണ്ട് സംഖ്യ ലഭിക്കുമെന്നതിനാലും സാധാരണക്കാരിൽ ഭൂരിഭാഗം ആളുകളും പണയം വയ്ക്കാൻ ഇപ്പോൾ ആശ്രയിക്കുന്നത് ന്യു ജെനറേഷൻ ധനകാര്യ സ്ഥാപനങ്ങളെയാണ്. സഹകരണ സ്ഥാപനങ്ങളും സർക്കാർ ധനകാര്യ സ്ഥാപനങ്ങളും നാല് മുതൽ 14 ശതമാനം വരെ പലിശ ഈടാക്കുമ്പോൾ ഇത്തരം സ്വകാര്യ സ്ഥാപനങ്ങൾ 24 ശതമാനത്തിൽ മുകളിലാണ് പലിശ വാങ്ങുന്നത്. ലോക്ഡൗണിൽ സാമ്പത്തിക പ്രതിസന്ധിയിലായ നിരവധിയാളുകൾ സ്വർണപണയ വായ്പയെ‍ടുത്തിട്ടുണ്ട്. വായ്പയുടെ കാലാവധി എത്തിയതോടെ പല ധനകാര്യ സ്ഥാപനങ്ങളും ലേലക്കത്ത് അയച്ചു തുടങ്ങി. വായ്‌പ എങ്ങനെ തിരിച്ചടയ്‌ക്കുമെന്ന് ആശങ്കയിലാണ് ഇവർ. മൈക്രോ ഫൈനാൻസ് വായ്പയെടുത്ത് കുരുക്കിലായ ആറ് പേർ 2018 മേയിൽ തേങ്കുറുശ്ശിയിൽ ആത്മഹത്യ ചെയ്തിരുന്നു.

നെന്മാറയിൽ മാത്രം ഡസനോളം

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ

നെന്മാറ ടൗൺ കേന്ദ്രീകരിച്ച് മാത്രം ഒരു ഡസനിലധികം സ്വകാര്യ പണമിടപാടുകാർ പ്രവർത്തിക്കുന്നുണ്ട്. വ്യാപാരവും മറ്റും കൊവിഡ് കാലത്ത് നഷ്ടത്തിലായതോടെ ഭൂരിഭാഗം വ്യാപാരികളും ആശ്രയിക്കുന്നത് ഇത്തരം സ്വകാര്യ പണമിടപാടുകാരെയാണ്. പണം കിട്ടാതെ വരുമ്പോൾ കടമെടുത്തയാളെ ഭീഷണിപ്പെടുത്തിയും മറ്റും പണവും പലിശയും ഈടാക്കാൻ ഇവർ ശ്രമിക്കുന്നത് സാധാരണ സംഭവമാണ്. ഇതിനെതിരെ പരാതിപ്പെട്ടാൽ പോലും അന്വേഷണം നടത്താൻ ഉത്തരവാദപ്പെട്ടവർ കൂട്ടാക്കാറില്ല. കൃഷിയും വ്യാപാരവും മറ്റും നിലനിർത്താനായി സർക്കാർ - അർധ സർക്കാർ സ്ഥാപനങ്ങൾ വായ്പയും മറ്റും നൽകാറുണ്ടെങ്കിലും ഇതിനായി സമർപ്പിക്കേണ്ട രേഖകൾക്കായുള്ള ബുദ്ധിമുട്ടാണ് പലരെയും ഇത്തരം സ്വകാര്യ വായ്പ സംഘങ്ങളെ ആശ്രയിക്കാനിടയാക്കുന്നത്. ഇവരിൽ നിന്ന് ഈടില്ലാതെ എത്ര തുക വേണമെങ്കിലും ലഭിക്കും. എന്നാൽ, ഭീമമായ തുകയാണ് പലിശ. പലിശ നൽകുന്നതിനായി വാങ്ങുന്ന രേഖകളൊക്കെ തമിഴ്‌നാട്ടിലെ സുരക്ഷിത സ്ഥലങ്ങളിൽ സൂക്ഷിക്കുമെന്നതിനാൽ പൊലീസ് റെയ്ഡിൽനിന്ന് ബ്ളേഡുകാർ രക്ഷപ്പെടും. രണ്ടുലക്ഷം രൂപ ആവശ്യമുള്ളയാൾക്ക് അഞ്ചുലക്ഷം ബാങ്കുവഴിതന്നെ നൽകും. മുഴുവൻ പണവും പിൻവലിപ്പിച്ച് വേണ്ടപണം നൽകിയശേഷം ബാക്കി മൂന്നുലക്ഷം പലിശക്കാർതന്നെ വാങ്ങിക്കൊണ്ടു പോകും. പലിശക്കാർക്കെതിരേ പണം വാങ്ങിയയാൾ കേസുമായി പോയാൽ പണം കൈമാറിയ രേഖയാണ് ബ്ലേഡുകാർ ആദ്യം ഹാജരാക്കുക. കൊടുത്ത പണമാണ് തിരികെ ചോദിക്കുന്നതെന്ന രീതിയിൽ കാര്യങ്ങളെത്തിച്ചാൽ നടപടിയിൽനിന്ന് ഒഴിവാകുകയും ചെയ്യാം. ഗ്രാമപ്രദേശങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ ഇത്തരം ബ്ളേഡു സംഘങ്ങൾ സജീവമാണ്. തേങ്കുറിശിയിലും നെന്മാറയിലും സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചിലയിടങ്ങളിൽ സ്ത്രീകൾ തന്നെയാണ് പലിശ പിരിക്കാനെത്തുന്നതും.

ഓപ്പറേഷൻ കുബേര സ്വാഹ

2014നും 2017നും ഇടയിൽ മാത്രം സംസ്ഥാനത്ത് 17,230 ഇടങ്ങളിൽ പരിശോധനകൾ നടത്തിയെന്നാണ് പൊലീസിന്റെ കണക്ക്. കുബേരയുടെ 'നല്ലകാലത്ത്' കേരളത്തിൽ കൊള്ളപ്പലിശ സംബന്ധിച്ചുള്ള 3,253 കേസ് രജിസ്റ്റർ ചെയ്തതായാണ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് വ്യക്തമാക്കുന്നത്. ഓപ്പറേഷൻ കുബേര പുനരാരംഭിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം.