പന്തളം: പന്തളത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ പൊലീസ് നിയന്ത്രണങ്ങൾ ശക്തമാക്കി. നഗരസഭയിലെ കടയ്ക്കാട് ,തോന്നല്ലൂർ, ചേരിക്കൽ, മങ്ങാരം, പൂഴിക്കാട്, കുരമ്പാല ഭാഗങ്ങളിൽ ആരോഗ്യ വകുപ്പും ജാഗ്രത പുലർത്തുന്നു. കടയ്ക്കാട് തെരുവ് ഭാഗങ്ങളിലും രോഗികൾ കൂടുന്നുണ്ട്. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശങ്ങളിൽ രോഗംവ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കൂടുതൽ ആളുകളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. 45 വയസ് കഴിഞ്ഞ എല്ലാവർക്കും ഈ മാസം 30നു മുമ്പ് വാക്സിനേഷൻ നടത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നിബന്ധനകളും നിയന്ത്രണങ്ങളും പാലിക്കുന്നത് ഉറപ്പാക്കാൻ പൊലീസ് സാന്നിദ്ധ്യവും പരിശോധനയും കാര്യക്ഷമമാക്കുമെന്നും അടൂർ ഡിവൈ.എസ്.പി.ബി.വിനോദ്, പന്തളം സി. ഐ.എസ് ശ്രീകുമാർ എന്നിവർ പറഞ്ഞു.
- ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ നഗരസഭ ചെയർപേഴ്സണുമായി ബന്ധപ്പെട്ട് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധന നടത്തി മുന്നറിയിപ്പുകൾ നൽകണം.
- കടകളും മറ്റും പ്രവർത്തിക്കുന്നത് നിബന്ധനകൾ പാലിച്ചുവേണം. അനുമതിയുള്ള കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം.
- വിവാഹങ്ങളും മറ്റു ചടങ്ങുകളും കർശനമായും കൊവിഡ് മാനദണ്ഡം പാലിച്ചു മാത്രമേ നടത്താവു .
- ശനി, ഞായർ ദിവസങ്ങളിൽ പരിശോധന കർശനമാക്കും.
- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് പുന:ക്രമീകരിച്ച പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പാക്കും
- അനാവശ്യമായി ആരും പുറത്തിറങ്ങി നടക്കരുത്. ലംഘനങ്ങളുണ്ടായാൽ കർശനനടപടി സ്വീകരിക്കും.
- കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും
- പുറത്തിറങ്ങുമ്പോൾ എൻ 95 മാസ്കോ ഡബിൾ മാസ്കോ നിർബന്ധമായും ഉപയോഗിക്കണം.
- അന്തർ സംസ്ഥാന യാത്രികർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം.
- ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കില്ല.