അടൂർ : രോഗം ഭേദമായിട്ടും വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാൻ മക്കൾ എത്താഞ്ഞതിനെ തുടർന്ന് നിരാലംബയായ വായോധികയ്ക്ക് മിത്രപുരം കസ്തൂർബാ ഗാന്ധിഭവൻ അഭയം നൽകി. ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ് മാളികകീഴിൽ വസന്തകുമാരിയുടെ ദുരിതജീവിതം അറിഞ്ഞാണ് ഗാന്ധിഭവൻ പ്രവർത്തകർ ആശുപത്രിയിലെത്തി കൂട്ടികൊണ്ടുപോയത്. ഭർത്താവ് നേരത്തെ മരിച്ചിരുന്നു. രണ്ട് ആൺമക്കൾ ഉണ്ടെങ്കിലും അവരും വേണ്ടവിധത്തിൽ മാതാവിനെ സംരക്ഷിക്കാറില്ല. ഇതോടെ മാനസികനിലവരെ തകരാറിലായ ഇവർ വിവിധ രോഗങ്ങൾ ബാധിച്ച് അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ഭേദമായെങ്കിലും മക്കളോ ബന്ധുക്കളോ ഇവരെ കൂടികൊണ്ടുപോകാത്തതിനാൽ ആശുപത്രിയിൽ തന്നെ കഴിയുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സുഭഗനാണ് ഇവരുടെ നിലവിലെ ദുരിതാവസ്ഥ ഗാന്ധിഭവൻ പ്രവർത്തകരെ അറിയിച്ചത്. ഇതിനെ തുടർന്ന് ഇന്നലെ രാവിലെ പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം എ.പി സന്തോഷിന്റെ സാനിദ്ധ്യത്തിൽ വികസനകമ്മിറ്റി ചെയർമാൻ പഴകുളം ശിവദാസൻ കസ്തൂർബ ഗാന്ധിഭവൻ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ അടൂർ പ്രദീപ്കുമാർ,അനിൽ താടാലിൽ മാനേജർ വി. ജയകുമാർ എന്നിവർ ചേർന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സുഭഗനിൽ നിന്നും ഇവരെ ഏറ്റുവാങ്ങി.