sabarimala

പത്തനംതിട്ട : കൊവിഡ് ആശങ്കകൾക്കിടയിലും കർക്കടക മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും. പമ്പയിലും നിലയ്ക്കലും സന്നിധാനത്തും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സിക്ക വൈറസിന്റെ ഭീതി കൂടി നിലനിൽക്കുന്നതിനാൽ കൊതുകുനശീകരണവും പരിസര ശുചീകരണവും നടന്നുകൊണ്ടിരിക്കുകയാണ്.

നാളെ നടതുറന്നാലും അടുത്ത ദിവസം മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകും ദർശനത്തിന് എത്തുക. ഭക്തർ നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ പരിശോധിച്ച ആർ.ടി.പി.സി.ആർ റിപ്പോർട്ട് കരുതുകയും കൊവിഡ് വാക്സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് കാണിക്കുകയും വേണം. പ്രതിദിനം അയ്യായിരം പേർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അഞ്ച് ദിവസമാണ് ഭക്തർക്ക് പ്രവേശനം. ആകെ 25,000 പേർക്ക് മാത്രമേ ദർശനത്തിന് അനുമതിയുള്ളു.

സുഖദർശനം സൂക്ഷ്മതയോടെ

ശബരിമല നട തുറക്കുമ്പോൾ കൊവിഡ് പ്രതിരോധമാർഗങ്ങൾ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് സജീവമായി രംഗത്തുണ്ട്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ മൂന്ന് മെഡിക്കൽ ഓഫീസർമാർക്കും ജില്ലാ പൊലീസ് മേധാവിക്കും റവന്യൂ അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മൂന്നിടങ്ങളിലും രണ്ട് വീതം ഡോക്ടർമാർ, നഴ്സ്, അറ്റൻഡർ, ഓരോ ഫാർമസിസ്റ്റ്, ലാബ് ടെക്നിഷ്യൻ എന്നിവരെ നിയമിച്ചു.

രണ്ട് ആംബുലൻസും സജ്ജീകരിച്ചു. ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് നിലയ്ക്കലിൽ ലാബ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നാല് മണിക്കൂറെങ്കിലും റിപ്പോർട്ട് ലഭിക്കാൻ താമസമുണ്ടാകുമെന്നതിനാൽ ഇവിടെ കാത്തിരിക്കേണ്ട സാഹചര്യമുണ്ടാകാം. ദർശനത്തിനെത്തുന്നവരിൽ കൊവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടെങ്കിൽ അവരെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററായ പെരുനാട് കാർമൽ എൻജിനിയറിംഗ് കോളേജിലേക്ക് മാറ്റും. കേസ് കൂടിയാലുള്ള സാഹചര്യം ഒഴിവാക്കാൻ പ്രധാന ആശുപത്രികളിലെല്ലാം ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.

5 ദിവസം 25,000 പേർക്ക് ദർശനം

"ആർ.ടി.പി.സി.ആർ പരിശോധന ഉറപ്പായും നടത്തിയിരിക്കണം. എന്നാൽ മാത്രമേ ഭക്തർക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കു. ദിവസം അയ്യായിരം പേരെയാണ് നിർദേശിച്ചിരിക്കുന്നത്. എന്തെങ്കിലും രോഗ ലക്ഷണം അനുഭവപ്പെട്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം.

ഡോ. എ.എൽ.ഷീജ

(ഡി.എം.ഒ)