കോഴഞ്ചേരി: പ്രസവത്തെ തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥയായ യുവതി മരിച്ചു. നാരങ്ങാനം മുണ്ടപ്ലാവ് നിൽക്കുന്നതിൽ അവിൻ ആനന്ദിന്റെ ഭാര്യയും പത്തനംതിട്ട കനറാ ബാങ്ക് ഉദ്യോസ്ഥയുമായ ആർ. വിദ്യയാണ് (30) മരിച്ചത്. കുഞ്ഞ് സുഖമായിരിക്കുന്നു. സംഭവം ചികിത്സാ പിഴവാണെന്ന് കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.പൂർണ ആരോഗ്യവതിയായിരുന്ന വിദ്യയെ 29നാണ് പ്രസവത്തിനായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. 30ന് ഉച്ചയോടെ സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തു.തുടർന്ന് വിദ്യയ്ക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ബന്ധുക്കൾ ശ്രമിക്കുന്നതിനിടെ രാത്രി 8.30ന് രണ്ടാമതും ഹൃദയാഘാതമുണ്ടായി മരിച്ചതായി അറിയിക്കുകയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് ഇലന്തൂർ പരിയാരത്തെ വീട്ടിൽ നടക്കും. ഭർത്താവ് അവിൻ ആനന്ദ് അഗർത്തല ഒ.എൻ.ജി.സിയിൽ എൻജിനിയറാണ്. രണ്ടര വയസുള്ള ആദ്രിക്ക് അവിൻ മകനാണ്. ചവറ പുതുക്കാട് വിപിൻ ഭവനത്തിൽ വിജയാധരന്റെയും രമാദേവിയുടെയും മകളാണ് വിദ്യ. വിപിൻ വി. ജയാധരൻ സഹോദരനാണ്.