c

കൊല്ലം: കെട്ടിടനിർമ്മാണ അനുമതിക്കായി ഓഫീസുകൾ കയറിയിറങ്ങി മടുക്കുന്ന അവസ്ഥയ്ക്ക് വിട. ഇനിമുതൽ ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിടനിർമ്മാണത്തിനുള്ള അനുമതി ലഭിക്കും. ഉടമയെ വിശ്വാസത്തിലെടുത്ത് കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകുന്ന നടപടി സർക്കാർ ആരംഭിച്ചുകഴിഞ്ഞു. എം പാനൽ ലൈസൻസികളാണ് ഇതിനുള്ള നടപടി സ്വീകരിക്കുന്നത്. ലോ റിസ്‌ക് വിഭാഗത്തിൽപ്പെടുന്ന കെട്ടിടനിർമ്മാണത്തിനായി പെർമിറ്റുകൾ നിശ്ചിത ഫോമിൽ ലൈസൻസികൾ തയ്യാറാക്കി ആവശ്യമായ ഫീസടച്ച് തദ്ദേശഭരണ സ്ഥാപനത്തിൽ പ്ലാനുകൾ ഉൾപ്പെടെ നൽകണം. അപേക്ഷ ലഭിച്ചെന്ന് ബന്ധപ്പെട്ട തദ്ദേശഭരണ സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്നതോടെ നിർമ്മാണത്തിന് പെർമിറ്റ് ലഭിച്ചതായി കണക്കാക്കാം. അപേക്ഷ ലഭിച്ച് 5 ദിവസത്തിനുള്ളിൽ സെക്രട്ടറി ഈ നടപടി പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം. തുടർന്ന് സ്വയംസാക്ഷ്യപ്പെടുത്തിയ കെട്ടിടനിർമ്മാണ പെർമിറ്റിൽ അപേക്ഷകൻ തന്നെ രേഖപ്പെടുത്തിയ തീയതിയിൽ നിർമ്മാണം തുടങ്ങാം. കെട്ടിടത്തിന്റെ അടിസ്ഥാനം പൂർത്തിയാവുമ്പോൾ സ്ഥലപരിശോധന നടത്തുകയും ചട്ടലംഘനമുണ്ടെങ്കിൽ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുകയും ചെയ്യും.

സംസ്ഥാനത്തെ നഗരസഭകൾ പ്രതിവർഷം 80,000ൽ അധികവും ഗ്രാമ പഞ്ചായത്തുകൾ 1,65,000ൽ അധികവും കെട്ടിട നിർമ്മാണ അപേക്ഷകൾ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവയിൽ 2,00,000 കെട്ടിടങ്ങൾക്കും സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ പെർമിറ്റ് നൽകാൻ കഴിയുന്നവയാണെന്നാണ് സർക്കാർ വിലയിരുത്തൽ.

സ്വയം സാക്ഷ്യപ്പെടുത്തൽ വഴി പെർമിറ്റ് നൽകുന്ന കെട്ടിടങ്ങൾ

1. 300 ച. മീറ്റർവരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ

2. 100 ച. മീറ്റർവരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ

3. 200 ച. മീറ്റർവരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ

4. ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ

നിർമ്മാണം വേഗത്തിൽ ആരംഭിക്കാം

 കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിക്കാൻ തദ്ദേശസ്ഥാപനങ്ങളിലെ വിവിധ തലങ്ങളിലെ പരിശോധനകളും മറ്റ് നടപടികളും ഒഴിവാകും

 സ്വയം സാക്ഷ്യപ്പെടുത്തലിനുള്ള കെട്ടിടനിർമ്മാണ അപേക്ഷ കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിധേയമായിരിക്കും

 കെട്ടിട നിർമ്മാണ പെർമിറ്റ് ലഭ്യമാക്കുന്നതിന് രജിസ്റ്റേഡ് ലൈസൻസികൾ നഗരകാര്യ വകുപ്പിൽ നിശ്ചിത ഫീസ് അടച്ച് എംപാനൽ ചെയ്യണം

 അപേക്ഷയും പ്ലാനും ചട്ടപ്രകാരമാണെന്ന് ഉറപ്പുവരുത്തേണ്ട ചുമതല കെട്ടിട ഉടമസ്ഥനും എംപാനൽഡ് ലൈസൻസിക്കും

 നിർമ്മാണവുമായി ബന്ധപ്പെട്ട ഏതെങ്കിലും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ അതുകൂടി ഉൾപ്പെടുത്തി അപേക്ഷ നൽകണം