കൊല്ലം: ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനിയായിരുന്ന കൊല്ലംസ്വദേശി ഫാത്തിമ ലത്തീഫീന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഒന്നരവർഷത്തിലേറെയായിട്ടും എങ്ങുമെത്തിയില്ല. കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം കഴിഞ്ഞ ഡിസംബറിൽ കൊല്ലത്തെത്തി ബന്ധുക്കളുടെ മൊഴിയെടുത്തിരുന്നു. ഫാത്തിമയുടെ പിതാവ് ലത്തീഫ് സി.ബി.ഐ ഉദ്യോഗസ്ഥരെ നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും കൊവിഡിന്റെ പരിമിതിയെ പഴിചാരി കൃത്യമായി മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ്.
കിളികൊല്ലൂർ രണ്ടാംകുറ്റി പ്രിയദർശിനിനഗർ 173, കീലോൻതറയിൽ പ്രവാസിയായ അബ്ദുൽ ലത്തീഫിന്റെയും സജിതയുടെയും മകൾ ഫാത്തിമ ലത്തീഫിനെ 2019 നവംബർ 9ന് രാവിലെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണകാരണം ഐ.ഐ.ടിയിലെ ഒരു പ്രൊഫസറാണെന്ന് വ്യക്തമാക്കുന്ന കുറിപ്പ് ഫാത്തിമയുടെ ഫോണിൽനിന്ന് ലഭിച്ചിരുന്നു. തലേന്ന് രാത്രി ഫാത്തിമ മെസിലിരുന്ന് കരയുന്നതുകണ്ടെന്ന് സഹപാഠികളും വെളിപ്പെടുത്തിയിരുന്നു. എന്നാൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നായിരുന്നു ഐ.ഐ.ടിയുടെ ആഭ്യന്തരഅന്വേഷണ റിപ്പോർട്ട്.
സി.ബി.ഐയ്ക്ക് വിട്ടത് നവംബറിൽ
ബന്ധുക്കളുടെ ആവശ്യമനുസരിച്ച് നവംബർ അവസാനമാണ് കേസ് സി.ബി.ഐയ്ക്ക് വിട്ടത്. കൊല്ലത്തെത്തിയ സി.ബി.ഐ സംഘം ഫാത്തിമയുടെ സ്കൂളിലെ സഹപാഠികളെ ഫോണിൽ ബന്ധപ്പെട്ട് മൊഴിയെടുത്തിരുന്നു. എന്നാൽ കൊവിഡ് മൂലം ഐ.ഐ.ടിയിലെ ഫാത്തിമയുടെ അദ്ധ്യാപകരുടെയും സഹപാഠികളുടെയും മൊഴിയെടുക്കാനായില്ലെന്നാണ് അന്വേഷണഉദ്യോഗസ്ഥർ പറയുന്നത്. ഐ.ഐ.ടിയിലെ ഒരു അദ്ധ്യാപകനെക്കുറിച്ച് ഫാത്തിമ അമ്മയോടും ഇരട്ട സഹോദരി അയിഷയോടും പലതവണ പരാതി പറഞ്ഞിട്ടുണ്ട്. മരണമറിഞ്ഞ് ബന്ധുക്കളും കുടുംബസുഹൃത്തുക്കളും എത്തിയതിനുശേഷമാണ് മൃതദേഹം ഹോസ്റ്റൽ മുറിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയത്. അവിടത്തെ ലക്ഷണങ്ങൾ ആത്മഹത്യയുടേതായിരുന്നില്ലെന്നും ബന്ധുക്കൾ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും എന്തെങ്കിലും പുരോഗതിയുള്ളതായി പറയുന്നില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ മൊഴിയെടുപ്പ് നടക്കുന്നില്ലെന്നാണ് അവരുടെ വാദം.
ലത്തീഫ് (ഫാത്തിമയുടെ പിതാവ്)