കൊല്ലം: ബധിരരും മൂകരുമായ ദമ്പതികളിൽ ഭർത്താവ് ഭാര്യയെ തീവെച്ചുകൊന്ന കേസിൽ കൊല്ലം അഡിഷനൽ സെഷൻസ് കോടതി ജഡ്ജി പി. ഷേർളി ദത്ത് ഇന്ന് വിധിപറയും. പള്ളിത്തോട്ടത്തെ ക്യു.എസ്.എസ് കോളനിയിലെ വെളിച്ചം നഗറിലെ 97-ാം നമ്പർ വീട്ടിൽ മോളി (29) കൊല്ലപ്പെട്ട കേസിലാണ് വിധി. 2017 ഒക്ടോബർ 31ന് രാത്രി വീട്ടിൽ വച്ച് ഭാര്യയായ മോളിയുടെ ദേഹത്ത് ഭർത്താവ് അനിൽകുമാർ മണ്ണെണ്ണയൊഴിച്ച് കത്തിച്ചെന്നാണ് കേസ്. 70 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡി. കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മോളി ദിവസങ്ങൾക്കുള്ളിൽ മരിച്ചു. അനാഥയായ മോളിയെ കോട്ടയം നവജീവനിൽനിന്നാണ് അനിൽകുമാർ വിവാഹം കഴിച്ചത്. സംശയംകാരണം അനിൽകുമാർ മോളിയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നു. മോളിയെയും കുഞ്ഞിനെയും മുറിക്കുള്ളിൽ പൂട്ടിയിട്ടിട്ടാണ് ഇയാൾ മത്സ്യബന്ധനത്തിന് പോയിരുന്നത്. സംഭവ ദിവസം മകന് ഭക്ഷണം കൊടുക്കവേ അനിൽകുമാർ പിന്നിലൂടെ മോളിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് കത്തിച്ചെന്നാണ് കുറ്റപത്രം. ശബ്ദംകേട്ടെത്തിയ അയൽക്കാരാണ് മോളിയെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കേ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ഭർത്താവ് അനിൽകുമാറിന്റെ പീഡനം സംബന്ധിച്ച് മോളി വ്യക്തമായി പറഞ്ഞിരുന്നു.