കരുനാഗപ്പള്ളി : രാജ്യത്തെ ജനസംഖ്യയിൽ 25.2 ശതമാനം വരുന്ന പട്ടികജാതി ദളിത് വിഭാഗങ്ങളെ ആശങ്കയിലാഴ്ത്തുന്ന തരത്തിൽ സംവരണം സംബന്ധിച്ച കോടതി വ്യാഖ്യാനങ്ങൾ മാറുന്ന പശ്ചാത്തലത്തിൽ സംവരണം മൗലികാവകാശമാക്കണമെന്ന് പട്ടികജാതി ക്ഷേമ സമിതി കരുനാഗപ്പള്ളി ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി 9ന് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ സംഘടിപ്പിക്കാനും പ്രധാനമന്ത്രിക്ക് കത്തയക്കാനും യോഗം തീരുമാനിച്ചു. പി.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ. കുമാരൻ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി പ്രസിഡന്റ് കെ .അനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എം .സുരേഷ്കുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.