ശാസ്താംകോട്ട: ചേലൂർ കുടിവെള്ള പദ്ധതിയിലൂടെ വർഷങ്ങളായി മലിനജലം പമ്പു ചെയ്യുകയാണ് ജല അതോറിറ്റി.
കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർപഞ്ചായത്ത്, പോരുവഴി പഞ്ചായത്തിലെ അമ്പലത്തും ഭാഗം ശാസ്താംകോട്ട പഞ്ചായത്തിലെ പുന്നമൂട്,കരിത്തോട്ടുവ, പെരുവേലിക്കര പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ കടപുഴ മേഖലകളിലേക്ക് കുടിവെള്ളമെത്തിക്കുന്നത് ഈ പദ്ധതിയിലൂടെയാണ്. ക്ലോറിനേഷൻ പ്ലാന്റ് തകരാറിലായതിനാലാണ് ശുദ്ധീകരിക്കാത്ത മലിന ജലം കുടിവെള്ളത്തിനായി പമ്പു ചെയ്യുന്നത്. പമ്പ് ഹൗസിനോട് ചേർന്നുള്ള ജലസംഭരണി പായൽമൂടിയിട്ട് വർഷങ്ങളായി.
ക്ലോറിനേഷൻ പ്ലാന്റ് തകരാറിലായിട്ട് വർഷങ്ങൾ
ചേലൂർ കുടിവെള്ള പദ്ധതിയിലെ ക്ലോറിനേഷൻ പ്ലാന്റ് തകരാറിലായിട്ട് വർഷങ്ങളായി. പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിന് നിരവധി തവണ ടെണ്ടർ ചെയ്തെങ്കിലും കരാർ തുക മതിയാവാത്തതിനാൽ കരാറുകാർ പുതിയ പ്ലാന്റ് സ്ഥാപിക്കാൻ തയ്യാറായില്ല. പൈപ്പിലൂടെ വരുന്ന കലക്കവെള്ളം ശേഖരിച്ച് മണിക്കൂറുകളോളം വച്ചിരുന്നാണ് ആളുകൾ ഉപയോഗിക്കുന്നത്. ചേലൂർ പുഞ്ചയ്ക്ക് ചുറ്റുമുള്ള ഏക്കറുകണക്കിന് കൃഷിയിടങ്ങളിൽ തളിക്കുന്ന കീടനാശിനികളെല്ലാം മഴക്കാലത്ത് പുഞ്ചയിലേക്കാണ് ഒഴുകി എത്തുന്നത്. ഈ മലിനജലമാണ് യാതൊരു ശുദ്ധീകരണവും നടത്താതെ ഇരുപത്തി നാല് മണിക്കൂറും പമ്പ് ചെയ്തു നാട്ടുകാരിൽ നിന്ന് പണം വാങ്ങുന്നത്.
ആവശ്യമായ ഫിൽട്ടറിംഗ് സംവിധാനങ്ങൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
ഫിൽട്ടറേഷൻ സംവിധാനങ്ങൾ പുന:സ്ഥാപിക്കുന്നതിൽ അധികൃതർ
വീഴ്ച വരുത്തുന്നത് പണം കൊടുത്ത് കുടിവെള്ളം വാങ്ങുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണ്"
കെ.അശ്വനികുമാർ ( മുൻ ഗ്രാമ പഞ്ചായത്ത് അംഗം)
പുതിയ ഫിൽട്ടർ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് നിരവധി തവണ ടെണ്ടർ വിളിച്ചെങ്കിലും കരാർ എടുക്കാൻ ആളില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം "
റോയി തോമസ്
അസി: എക്സിക്യുട്ടീവ് എൻജിനീയർ ജല അതോറിറ്റി ,ശാസ്താംകോട്ട