phoot-
ഗാന്ധിഭവനിൽ നടന്ന അവാർഡ്ദാന ചടങ്ങ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു. പ്രമോദ് പയ്യന്നൂർ, നടൻ ടി.പി. മാധവൻ, ശാന്തിവിള ദിനേശ്, നടൻ പ്രേംകുമാർ, ഡോ. പുനലൂർ സോമരാജൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെ.പി.എ.സി ലീലാകൃഷ്ണൻ, പി.എസ്. അമൽരാജ് തുടങ്ങിയവർ സമീപം

പത്തനാപുരം: ജീവിതത്തിന്റെ വസന്തകാലം മുഴുവൻ കലയ്ക്കായി മാറ്റിവെച്ച് ഒടുവിൽ സമ്പാദ്യങ്ങളൊന്നുമില്ലാതെ വീണുപോകുന്ന നിരാലംബരായ കലാകാരന്മാരെ സംരക്ഷിക്കാൻ സർക്കാർ പദ്ധതിയുണ്ടാക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പത്തനാപുരം ഗാന്ധിഭവൻ സാംസ്‌കാരിക വകുപ്പുമായി ചേർന്ന് കൊല്ലത്ത് സംഘടിപ്പിച്ച സംസ്ഥാന നാടകമത്സരത്തിലെ വിജയികൾക്ക് അവാർഡ്ദാനവും, സ്വന്തമായി വീടോ വസ്തുവോ ഇല്ലാത്ത 10 സ്‌റ്റേജ് കലാകാരന്മാർക്ക് ഗാന്ധിഭവൻ നൽകുന്ന മൂന്നു സെന്റ് വീതം വസ്തുവിന്റെ ആധാരം കൈമാറലും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ടിക്കറ്റെടുത്തു നാടകം കാണാൻ കേരളത്തിലൊട്ടാകെ സ്ഥിരം നാടകവേദികൾ സ്ഥാപിക്കും. ആദ്യപടിയായി കായംകുളത്ത് കെ.പി.എ.സി.ക്ക് സ്ഥിരം നാടകവേദി അനുവദിച്ചിട്ടുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഗാന്ധിഭവൻ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
ഗാന്ധിഭവൻ ഏർപ്പെടുത്തിയ ഡോ. എ.പി.ജെ വേൾഡ് പ്രൈസ് പ്രമോദ് പയ്യന്നൂരിനും, സി ആൻഡ് എസ് ഫൗണ്ടേഷൻ അവാർഡ് ശാന്തിവിള ദിനേശിനു സമ്മാനിച്ചു. നാടകോത്സവത്തിൽ ജേതാക്കളായ കലാകാരൻമാർക്കും മികച്ച നാടകങ്ങൾക്കുമുള്ള അവാർഡുകളും മന്ത്രി സമ്മാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര നടൻ പ്രേംകുമാർ, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, നടൻ ടി.പി. മാധവൻ, ഗാന്ധിഭവൻ കലാസാംസ്‌കാരിക കേന്ദ്രം ഭാരവാഹികളായ കെ.പി.എ.സി ലീലാകൃഷ്ണൻ, അനിൽ ആഴാവീട്, ബി. പ്രദീപ്, കോട്ടാത്തല ശ്രീകുമാർ, പയ്യന്നൂർ മുരളി, സി.ആർ. മനോജ് എന്നിവർ സംസാരിച്ചു.