തൃശൂർ: മണ്ണുത്തി ദേശീയപാതയിലെ അശാസ്ത്രീയ കാനനിർമാണം പരിശോധിക്കാൻ എൻജിനീയറിംഗ് ടീം രൂപീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. മണ്ണുത്തി ദേശീയപാതയിൽ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രി. കളക്ടർ എസ്. ഷാനവാസ്, മേയർ എം.കെ വർഗീസ് എന്നിവരും മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദേശീയപാതയിലെ അശാസ്ത്രീയ കാന നിർമ്മാണം മണ്ണുത്തി സെന്ററിൽ നിരന്തരമായ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിൽ എൻജിനിയറിംഗ് കോളേജിലെ വിദഗ്ദ്ധരായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒരു സ്‌പെഷ്യൽ ടീമിനെ വാട്ടർ ലെവൽ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ചുമതലപ്പെടുത്താൻ മന്ത്രി കളക്ടറോട് നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നിർമാണ പ്രവർത്തനം നടത്തുമെന്നും മന്ത്രി പറഞ്ഞു.