കൊടുങ്ങല്ലൂർ: ജില്ലയിൽ ആദ്യത്തെ മാതൃശിശു കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ മതിലകം ഡ്രൈ പോർട്ട് ട്രാൻസ് ഗ്ലോബലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉച്ചയ്ക്ക് 12ന് ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി വീണ ജോർജ് അദ്ധ്യക്ഷത വഹിക്കും. സ്ത്രീകൾക്കും കുട്ടികൾക്കുമായി 400 കിടക്കകളുള്ള കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാണ് മതിലകത്ത് ആരംഭിക്കുന്നത്. ജില്ലയിലെ രണ്ടാമത്തെ സി. എഫ്.എൽ.ടി.സി കൂടിയാണിത്.
ആഗസ്റ്റ് ആദ്യവാരത്തിൽ കൊവിഡ് ബാധിതർക്കായി കേന്ദ്രം തുറന്നു കൊടുക്കും. ദേശീയപാത 66നോട് ചേർന്ന് സുരക്ഷിത ചുറ്റുമതിലോടെയുള്ള മതിലകം ഡ്രൈപോർട്ട് കെട്ടിടത്തിൽ 400 ഓക്‌സിജൻ കിടക്കകളോട് കൂടിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററാണ് ഉയരുക. 12 ഏക്കറിൽ വിശാലമായ സൗകര്യങ്ങളുള്ള കസ്റ്റംസ് കാർഗോ കേന്ദ്രമാണ് കൊവിഡ് പരിചരണ കേന്ദ്രമാക്കി മാറ്റുന്നത്. സി.പി. മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി.പി സാലിഹ്, ഡ്രൈ പോർട്ട് പാർട്ണർമാരായ പി.വി അഹമ്മദ് കുട്ടി, സിദ്ദിഖ്, റഷീദ്, നാസർ എന്നിവർ ജില്ലാ ഭരണകൂടവുമായും ആരോഗ്യവകുപ്പുമായും സഹകരിച്ച് സി.എഫ്.എൽ.ടി.സിക്ക് വേണ്ട സഹായങ്ങൾ നൽകുന്നു.
നിലവിൽ 75 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് സി.എഫ്.എൽ.ടി.സിയാക്കി മാറ്റാൻ വേണ്ടി വന്നത്. ഭക്ഷണത്തിന് അരിയും ശുദ്ധജല വിതരണ സംവിധാനവും ട്രസ്റ്റ് നൽകും. ബാക്കി എല്ലാ സൗകര്യവും നൽകുന്നത് സർക്കാരാണ്. ഇതിന് ആരോഗ്യ വകുപ്പ് ഡോക്ടർമാർ അടക്കമുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 24 മണിക്കൂറും മൂന്ന് ഷിഫ്റ്റുകളിലായി 20 സ്റ്റാഫുകൾ ഇവിടെയുണ്ടാകും. കേന്ദ്രത്തിന് മാത്രമായി ഐ.സി.യു സംവിധാനത്തോടെ ആംബുലൻസും നൽകും. ഈ ആംബുലൻസ് ഹാളുകളിലേക്ക് കൊണ്ടുവരാനാകുന്ന തരത്തിലാണ് സജ്ജീകരണം. ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമായി പ്രത്യേക മുറികളും ഡൈനിംഗ് ഹാളും താമസ സൗകര്യവുമുണ്ട്.
ഇത് സംബന്ധിച്ച് നടന്ന വാർത്താ സമ്മേളനത്തിൽ ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എ, സി.പി. മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി.പി. സാലിഹ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് വി.എസ്. രവീന്ദ്രൻ, നോഡൽ ഓഫീസർമാരായ ഡോ. സാനു എം.പരമേശ്വരൻ, ഡോ. ഫാരിസ്, പഞ്ചായത്ത് സെക്രട്ടറി കെ.ബി. മുഹമ്മദ് റഫീഖ് എന്നിവർ പങ്കെടുത്തു.
മതിലകത്ത് ആരംഭിക്കുന്ന ജില്ലയിലെ ആദ്യത്തെ മാതൃ -ശിശു സി.എഫ്.എൽ.ടി.സി