പാവറട്ടി: പരമ്പരാഗത കാർഷിക ആചാരങ്ങളെ തിരികെപിടിക്കുന്നതിന്റെ ഭാഗമായി പഴമയുടെ തനിമ നിലനിർത്തി ഏനാമാക്കൽ വടക്കേ കോഞ്ചിറ കോൾപടവിൽ'പൊഴുതുമാട്ടം' നടന്നു. ഏനാമാവ് കെട്ടുങ്ങൽ ജുമാ മസ്ജിദിലും ഇരിമ്പ്രനെല്ലൂർ കാർത്ത്യായനി ക്ഷേത്രത്തിലും കോഞ്ചിറ മുത്തിയുടെ തീർത്ഥ കേന്ദ്രത്തിലും പ്രാർത്ഥന നടത്തി കാണിക്ക സമർപ്പിച്ചാണ് പടവ് കമ്മറ്റി ഭാരവാഹികൾ പൊഴുതുമട്ടത്തിന് എത്തിയത്. മുളംകുറ്റികളിൽ ചന്ദനം ചാർത്തി മാലയിട്ടും തെങ്ങോലകൾ മെടഞ്ഞ് ഉണക്കിയതുമായി കർഷക തൊഴിലാളികൾ വഞ്ചിയിൽ അതിരാവിലെ പടവിലേക്ക് പുറപ്പെട്ടു. വടക്കേകോഞ്ചിറ കോൾപടവിൽ നടന്ന പൊഴുതുമട്ടം പടവ് കമ്മറ്റി പ്രസിഡന്റ് ടി.വി ഹരിദാസൻ ആദ്യ മുളംകുറ്റി അടിച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.ആർ രവീന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. കോൾപ്പടവ് കമ്മറ്റി ഭാരവാഹികളായ കെ.എച്ച് നജീബ്, ബിജോയ് പെരുമാട്ടിൽ, ഹാരീസ് ഹാജി, ഹരി മഞ്ചറമ്പത്ത് എന്നിവർ സംസാരിച്ചു.
പടവിലെ വീഴ്ചയുള്ള ഭാഗത്ത് മുളംകുറ്റി അടിച്ച് ഓലയും പനമ്പും കെട്ടി മണ്ണിട്ട് ചിറക്കെട്ടിയ ശേഷമാണ് കൃഷിപ്പണികൾ ആരംഭിക്കുക. പൊഴുതുമാട്ടത്തെ തുടർന്ന് എഞ്ചിൻപുരയിൽ പെട്ടിയും പറയും സ്ഥാപിച്ച് പടവിലെ വെള്ളം വററിക്കൽ പ്രക്രിയക്ക് അടുത്തദിവസം തുടക്കം കുറിക്കും. പിന്നിട് കളകൾ നീക്കി, യന്ത്രസഹായത്തോടെ നിലം ഉഴുത്, നിരത്തി, ഞാറ്റടി തെയ്യാറാക്കി നടീൽ പ്രവർത്തനം തുടങ്ങും. 310 ഏക്കർ വിസ്തൃതിയുള്ള പടവിൽ ഇത്തവണ ഉമ വിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്.