കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പഞ്ചായത്ത് വിളിച്ചു ചേർത്ത സമിതി യോഗത്തിൽ തീരുമാനമായി. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ജനങ്ങൾ പൊതു ഇടങ്ങളിലും കച്ചവട സ്ഥാപനങ്ങളിലും എത്തിച്ചേരുന്നതും, യുവാക്കൾ കൂട്ടം ചേരുന്നതും,​ രോഗ ലക്ഷണങ്ങൾ കണ്ടെത്തുന്ന വ്യക്തികൾ അടിയന്തരമായി ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും, രോഗം വരാതിരിക്കാൻ മുൻകരുതലെടുക്കാൻ ജനങ്ങൾ സ്വയം തയ്യാറാകണമെന്നും യോഗം അഭ്യർത്ഥിച്ചു.

ജനപ്രതിനിധികൾ മുൻകൈ എടുത്ത് ആർ.ആർ.ടി അംഗങ്ങളെയും അയൽവാസികളെയും ഉൾപ്പെടുത്തി കൊവിഡ് ബാധിത പ്രദേശങ്ങളിലെ വീടുകളിൽ നിരീക്ഷണ സമിതികൾ രൂപീകരിച്ച് രോഗ വ്യാപനം തടയാൻ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമ്പൂർണ ലോക്ഡൗണായ ശനി, ഞായർ ദിവസങ്ങളിൽ പൊതുജനങ്ങളും വ്യാപാരികളും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

കൊവിഡ് വ്യാപനം മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കുന്നതിനായി മൊബൈൽ ടെസ്റ്റ് യൂണിറ്റ് ആരംഭിക്കാൻ പ്രസിഡന്റ് എം.എസ് മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. വൈസ് പ്രസിഡന്റ് സി.സി ജയ, സർക്കിൾ ഇൻസ്‌പെക്ടർ ടി.കെ ബൈജു, സെക്ടറൽ മജിസ്‌ട്രേറ്റ് ഷഹീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.എ നൗഷാദ്, കെ.എ അയൂബ്, മിനി, സെക്രട്ടറി കെ.ഐ അബ്ദുൾ ജലീൽ, ഹെൽത്ത് ഇസ്‌പെക്ടർ നജീബ്, വാർഡ് മെമ്പർ സുബീഷ് തുടങ്ങിയവർ പങ്കെടുത്തു.