chamayam-

കാസർകോട്: ക്ഷേത്രോത്സവങ്ങളിൽ ദൃശ്യ -ശ്രവ്യ വിരുന്നൊരുക്കുന്ന നാടൻകലാകാരന്മാർക്ക് കൊവിഡ് കാലം വൻ തിരിച്ചടി. നിത്യവൃത്തിക്ക് പോലും വകയില്ലാതെ വീടുകളിൽ ഒതുങ്ങി കഴിയുകയാണിവർ. കഴിഞ്ഞ വർഷം ലോക്ക്ഡൗണിൽ അരങ്ങൊഴിയേണ്ടി വന്ന ഇവർക്ക് അതിന് ശേഷം ശരീരത്തിൽ ചായം തേക്കാൻ അവസരമുണ്ടായിട്ടില്ല. മറ്റു തൊഴിലുകളൊന്നും വശമില്ലാത്തതിനാൽ കൊവിഡ് എന്ന് മാറുമെന്ന പ്രാർത്ഥനയിലാണിവർ.

ആഘോഷ പരിപാടികൾക്ക് പകിട്ടും കൊഴുപ്പും നൽകുന്നതിൽ ഇവരുടെ പങ്ക് ചെറുതല്ല. പാലക്കുന്ന് ആദിശക്തി പുലിക്കളി നാടൻ കലാക്ഷേത്രത്തിന്റെ സ്ഥാപകനും ഉടമയുമായ ഹരി നാരായണൻ വാടക നൽകാനാവാതെ പാലക്കുന്നിലെ വാടകകെട്ടിടത്തിലെ കോപ്പുകളെല്ലാം കുതിരക്കോട് കണ്ണോളിലെ തന്റെ വീട്ടിലേക്ക് മാറ്റി. വിവിധ നാടൻ കലാരൂപങ്ങൾക്ക് വേണ്ടി വാങ്ങിയതും സ്വന്തം ഉണ്ടാക്കിയതുമായ മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ചമയ കോപ്പുകൾ ഉപയോഗശൂന്യമായ പാഴ് വസ്തുക്കളായെന്ന് അദ്ദേഹം പറയുന്നു. ഈ വർഷമെങ്കിലും ഉത്സവാഘോഷങ്ങൾ ഉണ്ടാകുമെന്ന വിശ്വാസത്തിൽ സ്വന്തം കരവിരുതിൽ ഉണ്ടാക്കിയ ആഫ്രിക്കൻ പക്ഷികൾ, കോഴികൾ, മൂന്ന് തലയുള്ള പാമ്പുകൾ തുടങ്ങിയ കലാരൂപങ്ങൾ ഇതിൽ പെടും. ആദി ശക്തി കലാകേന്ദ്രത്തെ ആശ്രയിച്ചു കഴിയുന്ന ചെന്നൈ, മൈസൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ കലാകാരന്മാരും പട്ടിണിയിലാണ്. കലയെ ജീവിതോപാധിയാക്കിയ ഒട്ടനേകം കലാകാരന്മാർക്ക് സർക്കാർ നൽകുന്ന തുച്ഛമായ പെൻഷൻ കൊണ്ടുമാത്രം ജീവിക്കാനാവില്ലെന്നും തുക വർദ്ധിപ്പിക്കണമെന്നും 'നന്മ' ഉദുമ മേഖല കമ്മിറ്റി പ്രസിഡന്റ് വരദ നാരായണനും സി. അജിത്തും ആവശ്യപ്പെട്ടു.