mv-govindan

തിരുവനന്തപുരം : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ നിരാലംബരും ഭവനരഹിതരുമായ സ്ത്രീകളെയും കുട്ടികളെയും ലൈഫ് ഭവന പദ്ധതിയിൽ മുൻഗണനയോടെ ഉൾപ്പെടുത്തി വീട് ഉറപ്പാക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.
ലൈംഗികാതിക്രമങ്ങൾ, ആസിഡ് ആക്രമണങ്ങൾ, ഗാർഹിക പീഡനങ്ങൾ, ലിംഗപരമായ മറ്റ് അതിക്രമങ്ങൾ, നിഷ്ഠൂരമായ കുറ്റകൃത്യങ്ങൾ തുടങ്ങിയവയെ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും നിർഭയ ഹോമുകളാണ് നിലവിലെ താൽക്കാലിക ആശ്വാസം. പീഡനത്തിനിരയായവർക്ക് തിരികെ വീട്ടിലേക്ക് പോകാനുള്ള സാഹചര്യം ഉണ്ടാവുമ്പോൾ പലർക്കും പോകാൻ സ്വന്തം വീടില്ലാത്ത അവസ്ഥയാണ്. അവരുടെ പുനരധിവാസത്തിന് പദ്ധതികളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഉത്തരവിറക്കാൻ നിർദ്ദേശിച്ചതെന്നും മന്ത്രി വ്യക്തമാക്കി.