തിരുവനന്തപുരം: മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിക്കായി പൊലീസ് സ്റ്റേഷനിലെത്തിയ ആളെ ക്രൂരമായി മർദ്ദിച്ച് കള്ളക്കേസ് രജിസ്റ്റർ ചെയ്‌തെന്ന പരാതിയിൽ തമ്പാനൂർ എസ്.ഐക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നാണ് അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്. എസ്.ഐയെ രക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെ തമ്പാനൂർ സി.ഐ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കമ്മിഷൻ തള്ളി.

നെയ്യാറ്റിൻകര ഊരൂട്ടുകാല സ്വദേശി സിയാജിന്റെ പരാതിയിലാണ് നടപടി. ഫെബ്രുവരി 7നാണ് പരാതിക്കാരന് മർദ്ദനമേറ്റത്. പരാതി അന്വേഷിക്കാൻ കമ്മിഷൻ ഫോർട്ട് എ.സിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കുറ്റാരോപിതന് തൊട്ടുമുകളിലുള്ള സി.ഐയാണ് അന്വേഷണം നടത്തിയത്. പരാതിക്കാരനെതിരെ മണ്ണ് കടത്തിന് നിരവധി കേസുകളുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിനൊപ്പം സമർപ്പിച്ച രേഖകൾ കമ്മിഷൻ പരിശോധിച്ചെങ്കിലും പരാതിക്കാരനെതിരെ പിഴ ചുമത്തിയതിന്റെ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ല. എസ്.ഐ മർദ്ദിച്ചെന്ന പരാതി അന്വേഷണ ഉദ്യോഗസ്ഥൻ നിഷേധിച്ചെങ്കിലും അങ്ങനെയൊരു നിഗമനത്തിലെത്തിയത് എങ്ങനെയാണെന്നും റിപ്പോർട്ടിൽ പറയുന്നില്ല. എസ്.ഐയുടെ മൊഴി മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയത്. പരാതിക്കാരനെയോ അദ്ദേഹത്തിന്റെ സാക്ഷികളെയോ കേട്ടില്ലെന്നും കമ്മിഷൻ കണ്ടെത്തി. സഹപ്രവർത്തകനെ രക്ഷിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചതെന്ന് കമ്മിഷൻ കണ്ടെത്തി. അന്വേഷണം നടത്തുന്ന ഡിവൈ.എസ്.പി ഫോർട്ട് സബ് ഡിവിഷനിന്റെ പരിധിയിൽ വരരുതെന്ന് ഉത്തരവിൽ പറയുന്നു.

എസ്.ഐ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ഡി.ജി.പിക്ക് ഉത്തരവ് നൽകി. സി.ഐ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ ഇത്തരം ഒരു റിപ്പോർട്ട് സമർപ്പിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തി സി ഐയുടെ വീഴ്ചക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി. ആവശ്യപ്പെട്ട തരത്തിൽ റിപ്പോർട്ട് നൽകാതെ ചുമതല കീഴുദ്യോഗസ്ഥനെ ഏല്പിച്ച ഫോർട്ട് അസി. കമ്മിഷണറുടെ നടപടി പരിശോധിച്ച് ഇത്തരം കൃത്യവിലോപങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർദ്ദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു. സ്വീകരിച്ച നടപടികൾ പൊലീസ് മേധാവി ജൂലായ് 30നകം കമ്മിഷനെ അറിയിക്കണം. കേസ് ഓഗസ്റ്റ് 9ന് വീണ്ടും പരിഗണിക്കും.