തിരുവനന്തപുരം: നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് കേസിലെ പ്രധാന പ്രതിയായ ഉദ്യോഗസ്ഥൻ കീഴടങ്ങി. പട്ടികജാതി വികസന വിഭാഗത്തിലെ സീനിയർ ക്ലാർക്കായിരുന്ന കാട്ടാക്കട വീരണകാവ് പട്ടകുളം അനിഴം വീട്ടിൽ ആർ.യു. രാഹുലാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. പട്ടികജാതി വിഭാഗത്തിന് ലഭിക്കുന്ന വിവാഹ ധനസഹായം, പഠനമുറി, സ്‌കോളർഷിപ്പുകൾ തുടങ്ങിയവയാണ് രാഹുലും സംഘവും തട്ടിയെടുത്തത്. ഗുണഭോക്താക്കൾക്ക് അനുവദിക്കുന്ന തുക സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കും മാറ്റുകയാണ് ചെയതിരുന്നത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പർ മാറ്റിനൽകിയായിരുന്നു പണം തട്ടിയത്. പഠനമുറിക്കായി അനുവദിച്ച തുക ലഭിക്കാത്തതിനെ തുടർന്ന് ഗുണഭോക്താവ് നഗരസഭയിൽ പരാതിയുമായെത്തിയപ്പോഴാണ് മാസങ്ങളായി നടത്തിയിരുന്ന തട്ടിപ്പ് പുറത്തറിഞ്ഞത്. തുടർന്ന് നഗരസഭാ സെക്രട്ടറി പൊലീസിനും പട്ടികജാതി വകുപ്പിനും പരാതി നൽകുകയായിരുന്നു. ഇതിന് തൊട്ടുമുമ്പ് രാഹുൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് സ്ഥലം മാറിപ്പോയിരുന്നു. തട്ടിപ്പ് കണ്ടെത്തിയതോടെ രാഹുലിനെയും കൊല്ലത്തേക്ക് സ്ഥലം മാറിപ്പോയ സീനിയർ ക്ലാർക്ക് കല്ലുവാതുക്കൽ ജൂലി വിഹാറിൽ പൂർണിമ കാണിയേയും സസ്‌പെൻഡ് ചെയ്തു. നഗരസഭയിലെ എസ്.സി പ്രമോട്ടർമാരായ വട്ടിയൂർക്കാവ് മഞ്ചാടിമൂട് സ്വദേശി എസ്.ബി. വിശാഖ് സുധാകരൻ, ഈഞ്ചക്കൽ സ്വദേശി സംഗീത എന്നിവരെ പിരിച്ചുവിടുകയും ചെയ്തു. എന്നാൽ ഈ കേസിൽ രാഹുലിന്റെ ഒരു ബന്ധുവിനെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. പട്ടികജാതി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ മുക്കാൽ കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. കേസിൽ പ്രതികളായ പത്തുപേർക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു.