തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടം പൊലീസ് സ്റ്റേഷനിലെ അപര്യാപ്തതകൾ പരിശോധിച്ച് ആഗസ്റ്റ് 7നകം റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി.

2014ലാണ് മാരായമുട്ടം പൊലീസ് സ്റ്റേഷൻ നിലവിൽ വന്നത്. വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ചെറിയ മുറികളാണ് കെട്ടിടത്തിലുള്ളത്. അടുക്കളമുറിയിലാണ് സി.ഐയുടെ ഓഫീസ്. പൊലീസുകാർക്ക് വിശ്രമിക്കാൻ പൊലീസുതന്നെ നിർമ്മിച്ച ഷെഡാണ് ആശ്രയം. പരാതിക്കാർക്ക് ഇരിക്കാൻ സ്ഥലമില്ല. മഴ പെയ്താൽ പരാതിക്കാർ അടുത്ത വീട്ടിൽ ഇടം നേടണം. പരാതിക്കാർക്ക് പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യമില്ല.

തൊണ്ടി മുതലായ വാഹനങ്ങൾ സൂക്ഷിക്കുന്നത് റോഡിലാണ്. ഇത് കാൽ നടയാത്രക്കാർക്ക് തടസ്സമാകുന്നുണ്ട്. മോഷണത്തിനും സാദ്ധ്യതയുണ്ടെന്ന് പരാതി നൽകിയ അഡ്വ. വടകര ഗിരീഷ് കുമാർ പറഞ്ഞു.