തിരുവനന്തപുരം: പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്നുവന്ന ഓർമ്മ പെരുനാൾ സമാപിച്ചു. പെരുനാളിന് വിവിധ ദിവസങ്ങളിൽ സഭയിലെ മെത്രാപ്പോലീത്താമാരും വികാരി ജനറൽമാരും നേതൃത്വം നൽകി. ഇന്നലെ രാവിലെ നടന്ന പെരുനാൾ കുർബാനക്ക് തിരുവല്ല ആർച്ചുബിഷപ് തോമസ് മാർ കൂറിലോസ് മുഖ്യ കാർമ്മികത്വം വഹിച്ചു.
ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, സാമുവൽ മാർ ഐറേനിയോസ്, തോമസ് മാർ അന്തോണിയോസ്, വിൻസന്റ് മാർ പൗലോസ്, തോമസ് മാർ യൗസേബിയൂസ്, യൂഹാനോൻ മാർ തിയഡോഷ്യസ്, ഗീവർഗീസ് മാർ മക്കാറിയോസ് എന്നിവർ സഹകാർമ്മികരായിരിന്നു. മേജർ അതിരൂപതാ പാസ്​റ്ററൽ കൗൺസിൽ സെക്രട്ടറി മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, മുൻ ചീഫ് സെക്രട്ടറി ജോൺ മത്തായി എന്നിവർ സംബന്ധിച്ചു. കുർബാന മദ്ധ്യേ മലങ്കര ഓർത്തഡോക്സ് സഭയുടെ കാലം ചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക് വേണ്ടി പ്രത്യേക പ്രർത്ഥന നടത്തി. തുടർന്ന് കബറിടത്തിൽ അനുസ്മരണ ശുശ്രൂഷകൾ നടന്നു. ജീവനക്കാരിൽ ഒരാൾക്ക് കൊവിഡ് പോസി​റ്റീവായതിനാൽ മേജർ ആർച്ചുബിഷപ്സ് ഹൗസിൽ എല്ലാവരും ക്വാറന്റൈനിൽ ആയതിനാൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പെരുനാൾ സമാപന ചടങ്ങുകളിൽ നിന്നും വിട്ടുനിന്നു.