വെഞ്ഞാറമൂട്: അർബുദത്തെ അതിജീവിച്ച വെഞ്ഞാറമൂടിന്റെ വാനമ്പാടിക്ക് എ പ്ലസ് തിളക്കം ആലന്തറ കിളിക്കൂട്ടിൽ ശിവപ്രസാദിന്റെയും സതിജയുടെയും മകളും വെഞ്ഞാറമൂട് ഗവ: ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയുമായ അവനിയാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. 1 മുതൽ 7 വരെ ജില്ലാ-സബ്ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാരിക്കൂട്ടിയ അവനിയെ അർബുദം ബാധിച്ചെങ്കിലും മനസ് തോറ്റ് പിന്മാറിയില്ല. എട്ടാം ക്ലാസിൽ ഒരു മാസമാണ് അവനിക്ക് സ്കൂളിൽ പോയി പഠിക്കാൻ കഴിഞ്ഞതെങ്കിലും 2019ൽ കാസർകോട്ട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളിസംഗീതം, ശാസ്ത്രീയ സംഗീതം, പദ്യം ചൊല്ലൽ എന്നിവയ്ക്ക് എ ഗ്രേഡ് നേടി. ചികിത്സയെത്തുടർന്ന് സ്കൂളിൽ പോയി പഠിക്കാനോ പരീക്ഷ എഴുതാനോ സാധിക്കാത്ത അവനി ഏഴാം ക്ലാസിൽ പരീക്ഷ എഴുതിയശേഷം പത്താം ക്ലാസിലെ മോഡൽ പരീക്ഷയും പൊതു പരീക്ഷയും എഴുതാനാണ് സ്കൂളിൽ പോയത്. എല്ലാ വിഷയത്തിനും എ പ്ലസ് നേടുമെന്ന അവനിയുടെ ദൃഢനിശ്ചയത്തിനുമുന്നിൽ അസുഖം വഴിമാറുകയായിരുന്നു. ഇതിനകം 35ൽ പരം കീമോ ചെയ്തത അവനിക്ക് 18ന് വീണ്ടും കീമോയുണ്ട്. എന്നാൽ ഇതൊന്നും പഠനത്തേയോ കലയേയോ ബാധിക്കാത്തവിധം പടപൊരുതുന്ന അവനി ഓരോരുത്തർക്കും മാതൃകയാണ്.