തിരുവനന്തപുരം: ജില്ലയിൽ സിക്ക വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള തീവ്രയജ്ഞം ആരംഭിച്ചതായി കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, തിരുവനന്തപുരം നഗരസഭ എന്നിവയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ ഒരാഴ്ച ഫോഗിംഗ് നടത്തും. മറ്റു പ്രദേശങ്ങളിലും പ്രതിരോധം ഊർജിതമാക്കുമെന്ന് കളക്ടർ പറഞ്ഞു.
ആനയറ കേന്ദ്രീകരിച്ച് മൂന്ന് കിലോമീറ്റർ പരിധിയിൽ സിക്ക വൈറസിന്റെ ക്ലസ്റ്റർ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയ്ക്കു പ്രത്യേക പ്രാധാന്യം നൽകും. കൊതുകിന്റെ ഉറവിട നശീകരണത്തിനാകും മുൻതൂക്കം. പൊതുജനങ്ങൾക്ക് സിക്ക വൈറസിനെക്കുറിച്ച് അവബോധം നൽകുന്നതിന് മൈക്ക് അനൗൺസ്‌മെന്റ്, വ്യക്തിഗത ആശയവിനിമയം, ആരോഗ്യ വിദ്യാഭ്യാസം എന്നിവ നൽകുന്നുണ്ടെന്ന് കളക്ടർ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂർ സിക്ക കൺട്രോൾ റൂം തുറന്നു. ഫോൺ: 0471 2475088, 0471 2476088.