j

തിരുവനന്തപുരം : ബയോഡാറ്റയിൽ വ്യാജ വിവരങ്ങൾ എഴുതിച്ചേർത്ത് ഡോ.ആർ. ചന്ദ്രബാബു കാർഷിക സർവകലാശാലാ വൈസ് ചാൻസലറായി നിയമിതനായത് സംബന്ധിച്ച് വിവാദത്തിൽ അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മിഷണർ അന്വേഷണം ആരംഭിച്ചു . കൃഷി മന്ത്രി പി.പ്രസാദിന്റെ ഉത്തരവനുസരിച്ചാണിത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിശ്ചയിച്ചു.

വി.സി.നൽകിയ ബയോഡാറ്റ വ്യാജമാണെന്ന റിപ്പോർട്ട് വിവരാവകാശ രേഖകൾ സഹിതം 'കേരളകൗമുദി' പുറത്തു കൊണ്ടു വന്നിരുന്നു. ഇതേത്തുടർന്ന്, വിസിക്കെതിരെ കാർഷിക സർവകലാശാല അദ്ധ്യാപക - വിദ്യാർത്ഥി സംഘടനാ നേതാക്കൾ ഗവർണർക്കും മുഖ്യമന്ത്രിക്കും കൃഷി മന്ത്രിക്കും പരാതി നൽകി. വി.സിയുടെ രാജി ആവശ്യപ്പെട്ട് എസ് .എഫ്.ഐ സർവകലാശാലാ ആസ്ഥാനത്ത് ധർണ നടത്തി. തുടർന്നാണ് അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടത്.

ഡോ .ആർ.ചന്ദ്രബാബു നൽകിയ 90 പേജുള്ള ബയോഡാറ്റയിലെ വിവരങ്ങൾ അന്വേഷണ സംഘം പരിശോധിക്കും. വി.സിയുടെ മൊഴിയും ,വി.സി സ്ഥാനത്തേക്ക് ഡോ.ചന്ദ്രബാബുവിന്റെ പേര് നിർദ്ദേശിച്ച സെലക്ഷൻ കമ്മിറ്റിയുടെ അഭിപ്രായവും രേഖപ്പെടുത്തും . വ്യാജ വിവരങ്ങളാണെന്ന് ബോദ്ധ്യപ്പെട്ടാൽ ക്രിമിനൽ കുറ്റമായി കണ്ട് അന്വേഷണം പൊലീസിന് കൈമാറും.

ബയോഡേറ്റയിലെ അവകാശ വാദം

 2013 മുതൽ 2018 വരെ ജപ്പാനിലെ ടോക്കിയോ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസർ

 യു.എസിലെ ഡ്യൂക് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോർണിയ, നോർത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഫിലിപ്പൈൻസിലെ ഇന്റർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വിസിറ്റിംഗ് സയന്റിസ്റ്റ്

 2017 ജനുവരിയിൽ നാല് അമേരിക്കൻ സർവകലാശാലകളിൽ വ്യത്യസ്ത വിഷയങ്ങളിൽ ഗവേഷണം

 കാശ്മീരിലെ ഷേർ ഇ കാശ്മീർ, മധുര കാമരാജ് യൂണിവേഴ്‌സിറ്റി, തിരുവനന്തപുരത്തെ ഐസർ അടക്കമുള്ള 11 സ്ഥാപനങ്ങളുമായി പങ്കാളിത്ത ഗവേഷണവും അക്കാഡമിക സഹകരണവും

 കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ 10.8 കോടിയുടെ രണ്ടു പദ്ധതികൾ നടപ്പാക്കി

സ്ഥാപനങ്ങൾ അറിയിച്ചത്

 ഡോ.ചന്ദ്രബാബു വിസിറ്റിംഗ് സയന്റിസ്റ്റായിരുന്നില്ലെന്ന് കാലിഫോർണിയ, നോർത്ത് കരോലിന യൂണിവേഴ്‌സിറ്റികളുടെ ഇ-മെയിൽ

 38 വർഷത്തെ സേവനത്തിനിടെ ചന്ദ്രബാബു വിദേശ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറോ സയന്റിസ്റ്റോ ആയിട്ടില്ലെന്ന് തമിഴ്നാട് കാർഷിക സർവകലാശാല

 പങ്കാളിത്ത ഗവേഷണമോ അക്കാഡമിക സഹകരണമോ ഇല്ലെന്ന് മധുര കാമരാജ് യൂണിവേഴ്‌സിറ്റി, തിരുവനന്തപുരത്തെ ഐസർ അടക്കമുള്ള 11 സ്ഥാപനങ്ങൾ.

 10.8 കോടിയുടെ രണ്ടു പദ്ധതികൾ നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്ര ബയോടെക്‌നോളജി വകുപ്പ്