പഴയങ്ങാടി: മഴ കനത്തതോടെ റെയിൽവേ അണ്ടർപാസിൽ മഴവെള്ളം കെട്ടിക്കിടന്ന് ദുരിതം. ഇടുങ്ങിയ പാലത്തിന് കീഴിലെ റോഡ് അനുബന്ധ റോഡിൽ നിന്നും ഏറെ താഴ്ന്ന് നിൽക്കുന്നതാണ് പ്രശ്നത്തിന് കാരണം മഴക്കാലം ആകുമ്പോഴുള്ള സ്ഥിരം കാഴ്ചയാണിത്. ചെറുവാഹനങ്ങൾ ഇതിലൂടെ കടന്ന് പോകാൻ ഏറെ ബുദ്ധിമുട്ടുകയാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് റെയിൽവെ പണികഴിപ്പിച്ച പാലത്തിന്റെ റോഡ് നന്നേ വീതി കുറഞ്ഞതാണ് കാലക്രമേണ അനുബന്ധ റോഡുകളുടെ ഉയരം വർദ്ധിക്കുകയും പാലത്തിന് അടിയിലെ റോഡ് താഴ്ന്ന് പോകുകയുമായിരുന്നു. ഇത് മൂലം കാൽനട അസാദ്ധ്യമാണിവിടെ. കാൽനട യാത്രക്കാർ പാലത്തിന് മുകളിലൂടെ റെയിൽ മുറിച്ച് കടന്നാണ് യാത്ര ചെയ്യുന്നത്. അപകടം സാദ്ധ്യത കൂടിയതോടെ ജനങ്ങളുടെ അഭ്യർത്ഥന മാനിച്ച് ബദൽ സംവിധാനം ഒരുക്കുന്നതിനായി മണ്ഡലം മുൻ എം.എൽ.എയും,മുൻ എം.പിയും ഇടപ്പെട്ടതിനെ തുടർന്ന് റെയിൽവേ വകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ പരിശോധന നടത്തിയെങ്കിലും പരിഹാരം കണ്ടെത്തിയില്ല. ഏറെ തിരക്കുള്ള ഈ റോഡിലൂടെയാണ് പുതിയങ്ങാടി, മാട്ടൂൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ കടന്ന് പോകുന്നത്. മാടായി പഞ്ചായത്ത് അധികൃതർ ഇടപെട്ട് വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.