road

ആലുവ: സീപോർട്ട് - എയർപോർട്ട് റോഡ് രണ്ടാം ഘട്ടത്തിന്റെ മഹിളാലയം മുതൽ കളമശേരി എച്ച്.എം.ടി. വരെയുള്ള ഭാഗത്തെ സ്ഥലമേറ്റെടുപ്പ് ഒരു വർഷത്തിനകം പൂർത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അൻവർസാദത്ത് എം.എൽ.എ. പറഞ്ഞു. മൂന്നാമതും ജനപ്രതിനിധിയായ ശേഷം ആലുവ മീഡിയ ക്ലബ്ബ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലുവ കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ പൂർത്തിയാക്കൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് വൈകുന്നത്. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 8.64 കോടി രൂപ ഇതിനായി അനുവദിച്ചിട്ടും മെല്ലെപോക്ക് നയമാണ് സ്വീകരിച്ചത്. എങ്കിലും 80 ശതമാനം നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞു. ആറ് മാസത്തിനകം ടെർമിനൽ തുറന്ന് കൊടുക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ആലുവ പാർക്ക് അടക്കം നവീകരിക്കും. മെട്രോ സൗന്ദര്യവത്കരണം മെട്രോ സ്‌റ്റേഷന്റെ 500 മീറ്റർ ചുറ്റളവിലേക്ക് നീട്ടുവാനുള്ള സർവ്വേ നടന്നു വരുന്നുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി ആലുവ മെട്രോ സ്‌റ്റേഷനിൽ നിന്ന് റെയിൽവേ സ്‌റ്റേഷനിലെ കാൽനടപ്പാലത്തിലേക്ക് നടപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മെട്രോ റെയിൽ അങ്കമാലി, നെടുമ്പാശേരി എന്നിവിടങ്ങളിലേക്ക് നീട്ടണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലത്തിലെ 13 റോഡുകൾ ബി.എം. ബി.സി. നിലവാരത്തിൽ ടാറ് ചെയ്യും. ആലുവ മൂന്നാർ റോഡ് വികസന പദ്ധതി നടപ്പിലാക്കിയാൽ ഇതേ റോഡുകൽലെ കൈയ്യേറ്റം പൂർണമായും ഇല്ലാതാകും. ആലുവ നഗരത്തിലെ റോഡ് വികസനത്തിന്റെ പഠനത്തിനായി നാറ്റ്പാകിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പ്രസിഡന്റ് ജോസി.പി. ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.