വിതുര: കല്ലാർ കേന്ദ്രമാക്കി വനംവകുപ്പിന്റെ ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് വരുന്നു. ലോക പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിൽ വനസംരക്ഷണം ഉറപ്പ് വരുത്തുക, വനകുറ്റക്യത്യങ്ങൾ തടയുക, പൊൻമുടി, കല്ലാർ മേഖലകളിൽ എത്തുന്ന ടൂറിസ്റ്റുകൾക്ക് സഹായകരവും, ഒപ്പം വനവിഭവങ്ങളുടെ വിപണനത്തിനുള്ള സൗകര്യവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വനം വകുപ്പ് കല്ലാർ ഗോൾഡൻവാലി കേന്ദ്രമാക്കി ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നത്. 62 ലക്ഷം രൂപയാണ് നിർമ്മാണചെലവ്. സംസ്ഥാനത്ത് ആകെ വനംവകുപ്പ് 14 ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റുകളാണ് സ്ഥാപിക്കുന്നത്. കല്ലാറിലെ ചെക്ക് പോസ്റ്റിന്റെ നിർമ്മാണപ്രവർത്തനങ്ങൾ മാർച്ച് 31 നകം പൂർത്തീകരിക്കുവാനാണ് തീരുമാനം. വനംവകുപ്പ് വ്യക്തമാക്കി.
ചെക്ക് പോസ്റ്റിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനായി നിർവഹിച്ചു. അരുവിക്കര എം.എൽ.എ അഡ്വ:ജി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു.
തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അനിൽ ആന്റണി സ്വാഗതം പറഞ്ഞു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദുലേഖ, വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം എ. മിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനപ്പാറ ശ്രീലത, ഗ്രാമപഞ്ചായത്ത് അംഗം കല്ലാർ സുനിത എന്നിവർ സംസാരിച്ചു. പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. അജിത് നന്ദി പറഞ്ഞു.