ആറ്റിങ്ങൽ: ആറ്റിങ്ങൽ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി. വിളയിൽമൂല സജി ലാൻഡിൽ ബീനയെയാണ് (46) കാണാനില്ലാത്തത്. മകന് മരുന്ന് വാങ്ങാൻ ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകുന്നുവെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാൽ വൈകുന്നേരമായിട്ടും ബീന തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. വീടിനോട് ചേർന്ന് ചെറിയ ടീഷോപ്പ് നടത്തുകയായിരുന്നു ബീന. ബീനയുടെ ഭർത്താവ് സജീവ് കുമാർ 18 വർഷം മുൻപ് ഗൾഫിൽ വച്ച് കപ്പലിൽ നിന്ന് കടലിൽ വീണ് മരണപ്പെട്ടിരുന്നു. ഇതേ തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ ടീഷോപ്പ് നടത്തി മകനുമായി ജീവിക്കുകയായിരുന്നു ഇവർ. കൊവിഡ് പിടിമുറിക്കിയതോടെ മാസങ്ങളായി കട അടച്ചിട്ടിരിക്കുകയാണ്. 22 വയസുള്ള മകൻ കുറച്ചുകാലമായി മാനസികരോഗത്തിന് ചികിത്സയിലാണെന്ന് ബന്ധുക്കൾ പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.