സംരക്ഷണഭിത്തി തകർന്നു, നവീകരണത്തിന് 2.75 കോടി രൂപ ചിലവ്
പഴയങ്ങാടി: മാടായി പഞ്ചായത്തിലെ സുൽത്താൻ കനാലിൽ പലയിടങ്ങളിലും സംരക്ഷണഭിത്തി തകർന്നു തുടങ്ങി. വാടിക്കൽ കടവിന് സമീപത്തെ കനാലിന്റെ സംരക്ഷണഭിത്തിയാണ് മണ്ണിടിച്ചലിന്റെ ഭാഗമായി തകർന്നത്. 2019 ഫെബ്രുവരിയിലാണ് നവീകരണ പ്രവർത്തി അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തത്. കനാലിൽ നിന്ന് ചെളി നീക്കം ചെയ്യുകയും മൂന്ന് പാലങ്ങളിലായി അപൂർണമായി
നെറ്റ് വേലി സ്ഥാപിച്ചതും അല്ലാതെ നവീകരണ പദ്ധതിയിൽ പറഞ്ഞ ഒരു കാര്യവും നടന്നില്ല.
2.75 കോടി രൂപയാണ് സർക്കാർ നവീകരണ പ്രവൃത്തിക്ക് അനുവദിച്ചത്. മാടായി പഞ്ചായത്തിലുള്ള കുപ്പം പുഴയും പെരുമ്പ പുഴയിലെ മൂലക്കീൽ ഭാഗവും തമ്മിൽ ബന്ധിപ്പിക്കുന്ന സുൽത്താൻ കനാൽ മൈസൂർ സുൽത്താൻ ആയിരുന്ന ഹൈദർ അലിയാണ് 1766ൽ നിർമ്മിച്ചത്. റോഡ് മാർഗ്ഗം ഗതാഗതം ഇല്ലാതിരുന്ന കാലത്ത് രണ്ട് നൂറ്റാണ്ടിലധികം വൻതോതിലുള്ള ഉൾനാടൻ ജലഗതാഗതത്തിന് ഈ കനാൽ ഉപയോഗിച്ചിരുന്നു. 1957ൽ ഇ.എം.എസ് സർക്കാരിന്റെ കാലത്താണ് ആദ്യമായി കനാൽ നവീകരിച്ചത്. 1996ൽ നായനാർ സർക്കാർ 15 കോടി രൂപ മുടക്കി സുൽത്താൻ കനാലിന്റെ ഇരുഭാഗവും കോൺക്രീറ്റ് ചെയ്ത് നവീകരിക്കുകയും ചെയ്തു. ഇതൊടൊപ്പം പറശിനിക്കടവ് കോട്ടപ്പുറം വരെ ബോട്ട് സർവീസ് നടത്തി കാലക്രമേണ ഈ സർവീസും നിലച്ചു. ഉൾനാടൻ ജലഗതാഗതത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുതൽ കൊറ്റി വരെ ബോട്ട് സർവീസ് നടത്തുന്നതിന് കുപ്പം പുഴയെയും പാലക്കോട് പുഴയെയും ബന്ധിപ്പിക്കുന്ന 3.85 കി.മി നീളമുള്ള സുൽത്താൻ കനാലിന്റെ പുനരുദ്ധാരണത്തിന്റെ പ്രവൃത്തിക്കാണ് ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ അംഗീകാരം ലഭിച്ചത്.
ടൂറിസം വികസനത്തോടൊപ്പം സുൽത്താൻ കനാലിന്റെ സംരക്ഷണവും, സൗന്ദര്യ വത്ക്കരണവുമാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന എത്തുന്ന വിദേശ ടൂറിസ്റ്റുകൾക്കും സ്വദേശികൾക്കും കായൽ സൗന്ദര്യം ആസ്വദിക്കാനും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ചൂട്ടാട് ബീച്ച് പാർക്ക്, വയലപ്ര ടൂറിസ്റ്റ് കേന്ദ്രം, മലനാട് മലബാർ ക്രൂയിസ് ടൂറിസം പദ്ധതി എന്നിവയെ ആകർഷിക്കുന്നതിനുമായിരുന്നു നവീകരണം കൊണ്ട് ഉദ്ദേശിച്ചത്.
വർഷങ്ങൾക്ക് മുമ്പേ കോൺക്രീറ്റ് ചെയ്ത് നവീകരിച്ചിരുന്നെങ്കിലും ഇരു വശങ്ങളിലും സ്ഥാപിച്ച സ്ലാബുകൾ ഇടിഞ്ഞു വീഴുകയും വൻ തോതിൽ മാലിന്യം തള്ളുന്ന കേന്ദ്രമായും സുൽത്താൻ കനാൽ മാറി. മാലിന്യവും ചെളിമണലും അടിഞ്ഞുകൂടിയതിനാൽ മത്സ്യത്തൊഴിലാളികൾക്കും ബോട്ടുകൾക്കും യാത്രചെയ്യുന്നതിനും പ്രയാസം സൃഷ്ടിക്കുകയാണ്. ഇതൊഴിവാക്കാൻ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തത് ഡ്രഡ്ജിംഗ് വഴിയാണ്. എന്നാൽ ആ പ്രവർത്തിയും പൂർത്തിയായിട്ടില്ല. കനാലിലേക്ക് മണ്ണ് ഒഴുകി എത്തുന്നത് തടയാൻ ജയോ ടെക്സ്റ്റയിൽ ഫിൽട്ടർ മീഡിയ ഉപയോഗിക്കുമെന്നും ഏരിപ്രം പാലം, വാടിക്കൽ പാലം, കോഴി ബസാർ പാലം എന്നിവിടങ്ങളിൽ നിന്ന് തോട്ടലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാൻ മൂന്ന് മീറ്റർ ഉയരത്തിൽ നെറ്റ് വേലി സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നുവെങ്കിലും കോഴിബസാർ പാലത്തിൽ മാത്രമാണ് നെറ്റ് വേലി സഥാപിച്ചത്. സുൽത്താൻ കനാലിന്റെ കരയിലൂടെ നടക്കുന്നതിനായി തോടിന്റെ ഇരു വശങ്ങളിലും നടപാത നിർമിക്കുമെന്ന് പദ്ധതിയിൽ പറഞ്ഞെങ്കിലും എല്ലാം ജലരേഖയായി. സുൽത്താൻ കനാലിന്റെ സംരക്ഷണഭിത്തി തകർന്ന സ്ഥലം എം. വിജിൻ എം.എൽ.എ സന്ദർശിച്ചു.