ആറ്റിങ്ങൽ: കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി വിട്ട സ്വകാര്യ വ്യക്തിക്കെതിരെ മുനിസിപ്പൽ സ്ക്വാഡ് നടപടി സ്വീകരിച്ചു. ആലംകോട് കിളിമാനൂർ റോഡിൽ മഹാദേവ ടൂ വീലർ വർക്ക്ഷോപ്പിനുള്ളിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി കക്കൂസ് മാലിന്യം റോഡിലേക്ക് പമ്പ് ചെയ്തത്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് മുനിസിപ്പൽ ഹെൽത്ത് സ്ക്വാഡ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് മാലിന്യം പമ്പ് ചെയ്യാൻ ഉപയോഗിച്ച പമ്പിംഗ് മെഷീനുൾപ്പടെ സ്ക്വാഡ് പിടിച്ചെടുത്തു. വീടും അനുബന്ധ കെട്ടിടങ്ങളിൽ നിന്നുമുള്ള കക്കൂസ് മാലിന്യം വർക്ക്ഷോപ്പ് പ്രവർത്തിക്കുന്ന കെട്ടിടത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള സെപ്ടിക്ക് ടാങ്കിലേക്ക് ശേഖരിച്ച് രാത്രിയിൽ റോഡിലേക്ക് ഒഴുക്കി വിടുകയായിരുന്നു.
ക്കൂസ് മാലിന്യം തള്ളിയവർക്കെതിരെ പരിസ്ഥിതി മലിനീകരണ നിയമം ചുമത്തി നടപടി സ്വീകരിക്കുമെന്ന് വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള അറിയിച്ചു. കഴിഞ്ഞ ദിവസം അറവ് മാലിന്യം റോഡിൽ തള്ളിയ മറ്റൊരു സംഘത്തിനെതിരെയും കടുത്ത ശിക്ഷാ നടപടികൾ നഗരസഭ സ്വീകരിച്ചിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹാസ്മി, ഷെൻസി എന്നിവരടങ്ങിയ സ്ക്വാഡാണ് പരിശോധനയ്ക്ക് നേതൃത്വം വഹിച്ചത്.