photo

ശമനമില്ലാതെ തുടരുന്ന കൊവിഡ് വ്യാപനത്തിന്റെ കാരണങ്ങൾ പഠിക്കാൻ കേരളത്തിലേക്ക് വീണ്ടും കേന്ദ്രസംഘം വരികയാണ്. സംഘത്തിന്റെ വരവല്ല, സംസ്ഥാനത്തിന്റെ അടിയന്തരാവശ്യം കൂടുതൽ പ്രതിരോധ വാക്സിൻ എത്തിക്കുകയെന്നതാണ്. സ്റ്റോക്ക് തീർന്നതിനാൽ കഴിഞ്ഞ ദിവസം കുത്തിവയ്പുകേന്ദ്രങ്ങൾ അടച്ചിടേണ്ടിവന്നു. രോഗവ്യാപനം രൂക്ഷമാണെന്നിരിക്കെ വാക്സിൻ വിതരണത്തിലെ താളപ്പിഴകളും ക്ഷാമവും ക്ഷമിക്കാനാവില്ല. കൊവിഡ് വ്യാപനം തടഞ്ഞുനിറുത്താനുള്ള ഏകവഴി വാക്സിനേഷനും ജാഗ്രതയുമാണെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ വീണ്ടും ഓർമ്മിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. ആരാണ് ഈ വക സംഗതികൾ ഉറപ്പാക്കേണ്ടത്? വാക്സിൻ വിതരണം പൂർണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ്. പ്രതിരോധ കുത്തിവയ്പു തുടങ്ങിയ മാർച്ച് മുതലേ സംസ്ഥാനം വാക്സിനായി നിരന്തരം കേന്ദ്രത്തിന്റെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുകയാണ്. വാക്സിൻ ലഭിക്കാതിരുന്നിട്ടില്ല, പക്ഷേ തികയുന്നില്ല. ജനങ്ങൾ സാക്ഷരരായതിനാൽ ആരുടെയും നിർബന്ധം കൂടാതെ തന്നെ വാക്സിൻ സ്വീകരിക്കാനെത്തുന്നു. കുത്തിവയ്പു കിട്ടാതെ ആളുകൾ മടങ്ങേണ്ടിയും വരുന്നു. ഒരു തുള്ളി പോലും പാഴാക്കാതെ വാക്സിൻ ഉപയോഗപ്പെടുത്തുന്നതിൽ സംസ്ഥാനം ഏറ്റവും മുന്നിലാണ്. പ്രധാനമന്ത്രിയിൽ നിന്നുപോലും അതിന് പ്രശംസ നേടി.

സംസ്ഥാനങ്ങളുടെ ജനസംഖ്യ അടിസ്ഥാനമാക്കി ഘട്ടംഘട്ടമായി വാക്സിൻ അനുവദിക്കുന്ന രീതിയാണ് കേന്ദ്രത്തിന്റേത്. അതുകൊണ്ടുതന്നെ ചെറിയ സംസ്ഥാനമായ കേരളത്തിന് വേണ്ടത്ര വാക്സിൻ ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടി വരുന്നു. സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ളത് 2.80 കോടിയോളം പേരാണ് . കഷ്ടിച്ചു പകുതി പേർക്കേ ഒരു ഡോസെങ്കിലും വാക്സിൻ ലഭ്യമായിട്ടുള്ളൂ. ഡിസംബർ 31- നകം മുഴുവൻ പേർക്കും ഒരു ഡോസെങ്കിലും നൽകുകയെന്നതാണ് സർക്കാർ ലക്ഷ്യം. അതു സാദ്ധ്യമാകണമെങ്കിൽ കൂടുതൽ തോതിൽ വാക്സിൻ ലഭിക്കണം. യുദ്ധകാലാടിസ്ഥാനത്തിൽ നീങ്ങിയാലേ രോഗവ്യാപനം ഫലപ്രദമായി തടയാനാവൂ.

സംസ്ഥാനത്ത് രോഗവ്യാപന നിരക്ക് കുറയാത്തതിന്റെ കാരണം കണ്ടെത്താനാണ് കേന്ദ്രസംഘം വരുന്നത്. രാജ്യത്ത് ഏറ്റവും അധികം ജനസാന്ദ്രതയുള്ള സംസ്ഥാനമാണു കേരളം. മൂന്നരക്കോടിയോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്നതിനാൽ രോഗവ്യാപന സാദ്ധ്യതയും കൂടുതലാണ്. ഒരു ചതുരശ്ര കിലോമീറ്ററിൽ എണ്ണൂറിനും മേലെയാണ് ഇവിടത്തെ ജനസാന്ദ്രത. ഒരു വീട്ടിൽ ഒരാൾക്കു കൊവിഡ് പിടിപെട്ടാൽ പന്ത്രണ്ടുപേരിലേക്കെങ്കിലും പടരാനിടയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും രോഗവ്യാപനം നിയന്ത്രിക്കാനായപ്പോൾ കേരളത്തിൽ അതിനു കഴിയാത്തതിന്റെ പ്രധാനകാരണം ജനസാന്ദ്രത തന്നെയാണ്. അതിവ്യാപന മേഖലകളിൽ കേരളം വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന് കേന്ദ്രം കുറ്റപ്പെടുത്തുമ്പോൾ ഇവിടത്തെ പ്രാദേശിക പ്രത്യേകതകളും ജീവിതരീതികളും കൂടി കണക്കിലെടുക്കേണ്ടതാണ്. രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് വ്യാപനമുള്ള 22 ജില്ലകളിൽ ഏഴെണ്ണം കേരളത്തിലാണെന്ന കണക്കുകൾ ആശങ്ക സൃഷ്ടിക്കുന്നതു തന്നെയാണ്. ഇരുപതിനായിരവും കടന്നാണ് കഴിഞ്ഞ മൂന്നു ദിവസമായി ഇവിടത്തെ രോഗനിരക്ക്. രാജ്യത്തു പുതുതായി കൊവിഡ് രോഗികളാകുന്നവരിൽ നേർപകുതിയും ഇവിടെയാണ്. ഉത്സവനാളുകളാണ് വരാൻ പോകുന്നത്. സ്വാഭാവികമായും കൂട്ടംചേരലുകൾക്കുള്ള അവസരങ്ങളാണത്. വാക്സിനേഷൻ പരമാവധി വർദ്ധിപ്പിക്കുകയും ജാഗ്രതയിൽ തരിമ്പും വിട്ടുവീഴ്ചയില്ലാതിരിക്കുകയും ചെയ്യുക എന്നതുമാത്രമാണ് വ്യാപനം തടയാനുള്ള പോംവഴി. ജനങ്ങളുമായി കൂടുതൽ ഇടപെടുന്ന വിഭാഗക്കാരിൽ പലർക്കും ഇതുവരെ വാക്സിൻ ലഭിച്ചിട്ടില്ല. രോഗവ്യാപനം കൂടാനുള്ള കാരണങ്ങളിലൊന്ന് ഇതാണ്. കേന്ദ്രത്തിന്റെ വാക്സിൻ നയത്തിൽ മാറ്റംവരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിന്റെ ദുരിതം കൂടുകയേയുള്ളൂ.