തിരുവനന്തപുരം: അയൽവാസിയുടെ വീട്ടിലേക്കുള്ള പൈപ്പ് ലൈനിലെ ചോർച്ച കാരണം തന്റെ വീടിന്റെ ചുമരിന് നനവും വിള്ളലുമുണ്ടായെന്ന പ്രായമായ വ്യക്തിയുടെ പരാതിയിൽ നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മിഷൻ. മുതിർന്ന പൗരൻമാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്ന മെയിന്റനൻസ് ട്രൈബ്യൂണൽ അടിയന്തരമായി പരിഹരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. മെയിന്റനൻസ് ട്രൈബ്യൂണലിന്റെ ചുമതല വഹിക്കുന്ന തിരുവനന്തപുരം ആർ.ഡി.ഒ ഓഗസ്​റ്റ് 5ന് മുമ്പ് സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് ഹാജരാക്കണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. നെല്ലിമൂട് കൈവൻവിളയിൽ ജോസ് ഫിൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 78 വയസുള്ള പരാതിക്കാരിക്കും 80 വയസുള്ള കിടപ്പുരോഗിയായ ഭർത്താവിനും വീടിനുണ്ടായ വിള്ളൽ കാരണം എപ്പോൾ വേണമെങ്കിലും അപകടം സംഭവിക്കാമെന്ന് പരാതിയിലുണ്ട്. കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തിനെതിരെയാണ് പരാതി. കമ്മിഷൻ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് തേടി. 40 വർഷം പഴക്കമുള്ള വീടിന് നനവും വിള്ളലുമുണ്ടാക്കാൻ 10 വർഷം മുമ്പ് അയൽവാസിയായ പീ​റ്റർ എടുത്ത കുടിവെള്ള പൈപ്പിന് കഴിയില്ലെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. എന്നാൽ തന്റെ വീടിനോട്‌ ചേർന്നാണ് പൈപ്പ് ലൈൻ സ്ഥാപിച്ചിരിക്കുന്നതെന്നും ലൈനിൽ നിന്നുള്ള ചോർച്ചയാണ് നനവിന് കാരണമെന്നും പരാതിക്കാരി കമ്മിഷനെ അറിയിച്ചു. പ്രശ്നപരിഹാരത്തിനായി പൈപ്പ് ലൈനിന് മുകളിലിട്ട മണ്ണ് നീക്കാൻ പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് നൽകിയ ഉത്തരവ് അയൽവാസി ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും പരാതിക്കാരി അറിയിച്ചു. നിർഭാഗ്യവശാൽ എന്തെങ്കിലും ദുരന്തം സംഭവിച്ചാൽ അത് വലിയ വിഷമതകൾക്ക് ഇടയാക്കുമെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ആർ.ഡി.ഒ ആവശ്യമായ അന്വേഷണങ്ങൾ നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.